ശ്രീഹരിക്കോട്ട: വിജയകരമായ ചന്ദ്രയാൻ വിക്ഷേപണത്തിന് ശേഷം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ) പുതിയ വാണിജ്യ വിക്ഷേപണത്തിനൊരുങ്ങുന്നു.
സിങ്കപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹവും ആറ് ചെറു ഉപഗ്രഹങ്ങളും വഹിച്ച് ഇന്ത്യയുടെ ധ്രുവീയ ഉപഗ്രഹവിക്ഷേപണ വാഹനം (പി.എസ്.എൽ.വി) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് ബുധനാഴ്ച കുതിച്ചുയരും.
361.9 കിലോഗ്രാം ഭാരമുള്ള സിങ്കപ്പൂരിന്റെ ഡിഎസ് സർ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുകയാണ് പി.എസ്.എൽ.വിയുടെ പ്രധാന ദൗത്യം. ഇതോടൊപ്പം ആർക്കേഡ്, വെലോക്‌സ്-എഎം, ഓർബ്-12 സ്‌ട്രൈഡർ എന്നീ ചെറിയ ഉപഗ്രഹങ്ങളെയും ഗലാസിയ രണ്ട്, സ്‌കൂബ് രണ്ട്, നുല്ലോൺ എന്നീ കുഞ്ഞൻ ഉപഗ്രഹങ്ങളെയും റോക്കറ്റ് വഹിക്കും.
സിങ്കപ്പൂർ ഭരണകൂടവും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഡിഎസ് സർ വിക്ഷേപിക്കുന്നത്. സിങ്കപ്പൂരിന്റെ ടെലിയോസ് രണ്ട്, ല്യൂംലൈറ്റ് നാല് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്നതിന് വേണ്ടിയായിരുന്നു ഇതിന് മുമ്പത്തെ പി.എസ്.എൽ.വി വിക്ഷേപണം.