ബംഗാളിലും സ്ത്രീകളെ നഗ്‌നരാക്കി ആള്‍ക്കൂട്ടം പീഡിപ്പിച്ചു; മമത മറച്ചുവെയ്ക്കാന്‍ ശ്രമിച്ചുവെന്ന് ബിജെപി

ബംഗാളിലും സ്ത്രീകളെ നഗ്‌നരാക്കി ആള്‍ക്കൂട്ടം പീഡിപ്പിച്ചു; മമത മറച്ചുവെയ്ക്കാന്‍ ശ്രമിച്ചുവെന്ന് ബിജെപി

കൊല്‍ക്കത്ത: മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം ഉയരുന്നതിനിടെ പശ്ചിമ ബംഗാളിലും സമാനമായ സംഭവം നടന്നുവെന്ന് ബിജെപി. രണ്ട് ആദിവാസി സ്ത്രീകളെ വിവസ്ത്രരാക്കി ആള്‍ക്കൂട്ടം ഉപദ്രവിച്ചതായി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു. സംഭവം നടക്കുമ്പോള്‍ പൊലീസുകാര്‍ മൂകസാക്ഷികളായി നോക്കി നിന്നതായി വീഡിയോ സഹിതമുള്ള ട്വീറ്റില്‍ അമിത് മാളവ്യ ആരോപിച്ചു.

ജൂലൈ 19 ന് മാള്‍ഡയിലാണ് സംഭവം നടന്നത്. ബംഗാളില്‍ ഭീതി തുടരുന്നു എന്ന ആമുഖത്തോടെയാണ് അമിത് മാളവ്യയുടെ കുറിപ്പ് തുടങ്ങുന്നത്. രണ്ട് ആദിവാസി സ്ത്രീകളെ വിവസ്ത്രരാക്കി. ഒരു ദയയുമില്ലാതെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. പൊലീസ് മൂകസാക്ഷിയായി നോക്കിനില്‍ക്കുകയായിരുന്നു. സാമൂഹികമായി പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തില്‍പ്പെട്ടവരാണ് അപമാനത്തിന് ഇരയായതെന്ന് അമിത് മാളവ്യ പറയുന്നു.

മമതാ ബാനര്‍ജിയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കേണ്ട ഒരു ദുരന്തത്തിന്റെ എല്ലാ രൂപീകരണവും അതില്‍ ഉണ്ടായിരുന്നു. മാത്രമല്ല ബംഗാളിലെ ആഭ്യന്തര മന്ത്രി കൂടിയായതിനാല്‍ മമതാ ബാനര്‍ജിക്ക് കേവലം പ്രകോപനത്തിന് പകരം പ്രവര്‍ത്തിക്കാമായിരുന്നു. എന്നാല്‍ ഒന്നും ചെയ്യേണ്ട എന്നാണ് അവര്‍ തീരുമാനിച്ചത്. സംഭവത്തെ അപലപിക്കാനോ, സംഭവത്തില്‍ ദുഖം രേഖപ്പെടുത്താനോ അവര്‍ തയ്യാറായില്ല. ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന തന്റെ പരാജയം ഇത് വെളിവാക്കും എന്ന തിരിച്ചറിവാണ് ഇതിന് കാരണം.

എന്നാല്‍ ഒരു ദിവസത്തിന് ശേഷം അവര്‍ ധാരാളം കണ്ണുനീര്‍ പൊഴിക്കുകയും കൊലപാതകത്തിനെതിരെ മുറവിളി കൂട്ടുകയും ചെയ്തു. കാരണം അത് രാഷ്ട്രീയമായി പ്രയോജനം ചെയ്യുമെന്ന് അറിയാവുന്നത് കൊണ്ടെന്നും അമിത് മാളവ്യ ട്വീറ്റില്‍ കുറിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.