'എല്ലാ ആളുകളും എന്റെ ബന്ധുക്കള്‍'; മണിപ്പൂരില്‍ നിന്നുള്ള കായികതാരങ്ങളെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ച് എം.കെ സ്റ്റാലിന്‍

'എല്ലാ ആളുകളും എന്റെ ബന്ധുക്കള്‍'; മണിപ്പൂരില്‍ നിന്നുള്ള കായികതാരങ്ങളെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ച് എം.കെ സ്റ്റാലിന്‍

ചെന്നൈ: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ നിന്നുള്ള കായികതാരങ്ങളെ തമിഴ് നാട്ടിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മണിപ്പൂരിലെ അത്ലറ്റുകള്‍ക്ക് പരിശീലിക്കാന്‍ തമിഴ്നാട്ടില്‍ സൗകര്യമൊരുക്കണമെന്ന് മകനും യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഖേലോ ഇന്ത്യ, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ കായിക മത്സരങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ താരങ്ങള്‍ക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. താരങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങള്‍ ഉദയനിധി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

ചാമ്പ്യന്മാരെ, പ്രത്യേകിച്ച് വനിതാ ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നതിന് പേരുകേട്ട സംസ്ഥാനമാണ് മണിപ്പൂര്‍. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ നിലവിലെ അവസ്ഥയില്‍ തമിഴ്നാടിന്റെ കടുത്ത വേദനയും ആശങ്കയും സ്റ്റാലിന്‍ പ്രകടിപ്പിച്ചു. സ്‌നേഹവും കരുതലും കൊണ്ടാണ് തമിഴ് സംസ്‌കാരം ജീവിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി.
''എല്ലാ സ്ഥലവും എന്റേതാണ്, എല്ലാ ആളുകളും എന്റെ ബന്ധുക്കളാണ്'' എന്നര്‍ത്ഥമുള്ള ''യാത്തും ഊരേ, യാവരും കേളിര്‍'' എന്ന ചൊല്ല് സ്റ്റാലിന്‍ പ്രസ്താവനയില്‍ പരാമര്‍ശിച്ചു. ഖേലോ ഇന്ത്യ ഗെയിമുകളുടെ 2024 പതിപ്പിന് തമിഴ്നാടാണ് ആതിഥേയത്വം വഹിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.