ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ നിർത്തിവെച്ചു. ലോകസഭയിലും പ്രതിഷേധം തുടരുകയാണ്. ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. പ്രധാനമന്ത്രി മൗനം വെടിഞ്ഞ് ഇരു സഭകളിലും പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം.
നടുത്തളത്തിൽ ഇറങ്ങിയുള്ള പ്രതിപക്ഷ ബഹളത്തിനിടയിലും ലോക്സഭ തുടരുകയാണ്. പ്രതിഷേധം ശക്തമായതിനാൽ ചോദ്യോത്തരവേളക്ക് ശേഷം ചർച്ച ചെയ്യാമെന്ന് ലോക്സഭ സ്പീക്കർ ഓംബിർളയും അറിയിച്ചു. മണിപ്പൂരിനായി ഇന്ത്യ എന്ന കാർഡും പ്രതിപക്ഷ അംഗങ്ങൾ ഉയർത്തുന്നുണ്ട്.
ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ അറിയിച്ചെങ്കിലും തങ്ങളുടെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇരുപക്ഷവും ഞായറാഴ്ച സൂചന നൽകിയിരുന്നു. ചർച്ചയ്ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വമേധയാ പ്രസ്താവന വേണമെന്ന് പ്രതിപക്ഷം അറിയിച്ചു. ഇതുവരെ സർക്കാർ തങ്ങളെ സമീപിച്ചിട്ടില്ലെന്നും പ്രതിപക്ഷ വൃത്തങ്ങൾ പറഞ്ഞു.