ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടെന്ന് ബിഎസ്പിയും വൈഎസ്ആർ കോൺഗ്രസും. പ്രതിപക്ഷ സഖ്യത്തിനൊപ്പം ഇല്ലാത്ത പാർട്ടികളാണ് ബിഎസ്പിയും വൈഎസ്ആർ കോൺഗ്രസും. പ്രമേയത്തിൽ അടുത്തയാഴ്ച ചർച്ച നടക്കും.
അവിശ്വാസത്തിലൂടെ മോഡി സർക്കാരിനെ ആട്ടിമറിക്കാനാകില്ലെന്ന് പ്രതിപക്ഷ സഖ്യത്തിന് അറിയാമെങ്കിലും മണിപ്പൂരിന് നീതി ഉറപ്പാക്കാനാണ് അവിശ്വാസത്തിലൂടെ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ ഐക്യ നിരയിലെ നേതാവ് ഗൗരവ് ഗൊഗോയി പറഞ്ഞു.
രാഹുൽ ഗാന്ധിയും സഭയിൽ ഇല്ലാത്ത പശ്ചാത്തലത്തിൽ അവിശ്വാസ ചർച്ച നടക്കട്ടെ എന്ന രാഷ്ട്രീയ തീരുമാനം ഭരണപക്ഷം കൈക്കൊണ്ടു. പ്രതിപക്ഷത്തിന് 2023 ലും അവിശ്വാസത്തിന് താൻ അവസരം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞതിന്റെ വിഡിയോ പ്രചരിപ്പിച്ചാണ് ബിജെപി പ്രതിപക്ഷ നീക്കത്തെ പരിഹസിക്കുന്നത്.
അവിശ്വാസം ചർച്ചയ്ക്കെടുക്കുന്നത് വരെ നയപരമായ തീരുമാനങ്ങളും നിയമനിർമ്മാണവും പാടില്ലെന്ന എൻ.കെ. പ്രേമചന്ദ്രൻ്റെ വാദത്തിൽ സ്പീക്കർ നാളെ റൂളിംഗ് നൽകും. ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി അവിശ്വാസ പ്രമേയം നേരിടാൻ പോകുന്നത്.
ഇതിനിടെ മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നടപടിയും സർക്കാർ തുടങ്ങിക്കഴിഞ്ഞു. മണിപ്പൂർ സംഘർഷം അവസാനിപ്പിക്കാൻ ഇരു വിഭാഗങ്ങളുമായി കേന്ദ്രം ചർച്ച തുടങ്ങി.