ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ഒരു സ്‌കോര്‍പിയോ കാര്‍ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഡ്രൈവര്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഗവര്‍ണര്‍ സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ഗവര്‍ണര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിലേക്ക് സ്‌കോര്‍പിയോ കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. രണ്ട് തവണ അത്തരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടായി. ആദ്യം വാഹനം തട്ടാതിരിക്കാന്‍ ഗവര്‍ണറുടെ വാഹനം വെട്ടിച്ചുമാറ്റി. എന്നാല്‍ കുറച്ചുദൂരം കൂടി ചെന്നപ്പോള്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണുകയായിരുന്നു. വാഹനവ്യൂഹം മുന്നോട്ട്‌പോയപ്പോള്‍ വീണ്ടും സ്‌കോര്‍പിയോ കാര്‍ തട്ടാന്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. കാര്‍ വെട്ടിച്ച് മാറ്റിയതിനാല്‍ അപകടം ഒഴിവായി. ഈ സമയത്ത് ഗവര്‍ണര്‍ ഉറക്കത്തിലായിരുന്നു. ഗവര്‍ണര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തുടര്‍ന്ന് സംഭവം യുപി പൊലീസിനെ അറിയിക്കുകയായിരുന്നു.

സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചായിരുന്നു കാര്‍ കസ്റ്റഡിയിലെടുത്തത്. വാഹനം ഇടിച്ച് കയറ്റാന്‍ നോക്കിയത് മനപ്പൂര്‍വമാണോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. നിലവില്‍ അസ്വാഭാവികതയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.