ന്യൂഡല്‍ഹി: മണിപ്പൂർ വിഷയത്തില്‍ തുടര്‍ച്ചയായി സഭകളിലുയരുന്ന പ്രതിപക്ഷ പ്രതിഷേധം മുതലെടുത്ത് ചര്‍ച്ചകൂടാതെ പാസാക്കിയത് ഏഴ് ബില്ലുകൾ. ഈ നീക്കം ചെറുക്കാന്‍ പ്രതിഷേധം താത്‌കാലികമായി നിര്‍ത്തിവെച്ച് ചര്‍ച്ചകളില്‍ പങ്കെടുത്ത് എതിര്‍പ്പുയര്‍ത്തണമെന്ന ആവശ്യത്തിൽ രണ്ട് അഭിപ്രായമാണ് പ്രതിപക്ഷത്തിന്.
ഡല്‍ഹി ഭരണവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ തിങ്കളാഴ്ച ലോക്‌സഭയിലെത്തുമ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന സമ്മര്‍ദം ആംആദ്മി പാർട്ടി, തൃണമൂൽ നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തില്‍ നല്‍കിയ അവിശ്വാസപ്രമേയ നോട്ടീസ് പരിഗണിക്കുന്നത് വരെ സഭകള്‍ക്കുള്ളില്‍ പ്രതിഷേധം തുടരണമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസില്‍ ഒര് വിഭാഗത്തിനുള്ളത്.
ഈ മാസം 20 ന് ആരംഭിച്ച വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യത്തെ ഏഴുദിവസങ്ങളും പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭാനടപടികള്‍ മുടങ്ങി. 12 ബില്ലുകള്‍ സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഇതില്‍ വിവാദ വ്യവസ്ഥകളടങ്ങിയ ഏഴ് ബില്ലുകള്‍ ഏകപക്ഷീയമായി പാസാക്കുകയും ചെയ്തു.
ധാതുഖനന ബില്‍, ജന്‍വിശ്വാസ് ഭേദഗതി ബില്‍, ബഹുസംസ്ഥാന സഹകരണസംഘം ബില്‍, ജൈവവൈവിധ്യ ഭേദഗതി ബില്‍, ഡെന്റല്‍ കമ്മിഷന്‍ ബില്‍, നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി ബില്‍, വനസംരക്ഷണ ഭേദഗതി ബില്‍ എന്നിവയാണ് അംഗീകരിച്ചത്.
തിങ്കളാഴ്ച ലോക്‌സഭയില്‍ ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുമ്പോള്‍ നിര്‍ബന്ധമായും ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന ആവശ്യമാണ് ആപ് പ്രതിപക്ഷയോഗത്തില്‍ മുന്നോട്ട് വച്ചത്. ഈ ആവശ്യത്തെ തൃണമൂലും പിന്തുണച്ചു. തിങ്കളാഴ്ച രാവിലെ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.