സിനിമ പകര്‍ത്തി പ്രദര്‍ശിപ്പിച്ചാല്‍ മൂന്ന് വര്‍ഷം തടവ്; നിര്‍മ്മാണ ചെലവിന്റെ അഞ്ച് ശതമാനം പിഴ: സിനിമാട്ടോഗ്രാഫ് ബില്‍ പാസാക്കി

 സിനിമ പകര്‍ത്തി പ്രദര്‍ശിപ്പിച്ചാല്‍ മൂന്ന് വര്‍ഷം തടവ്; നിര്‍മ്മാണ ചെലവിന്റെ അഞ്ച് ശതമാനം പിഴ:  സിനിമാട്ടോഗ്രാഫ് ബില്‍ പാസാക്കി

ന്യൂഡല്‍ഹി: സിനിമാ മേഖലയില്‍ വന്‍മാറ്റത്തിന് വഴിയൊരുക്കുന്ന സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി. 1952 ലെ സിനിമാട്ടോഗ്രാഫ് ബില്‍ ഭേദഗതി ചെയ്ത്് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ബില്‍ അവതരിപ്പിച്ചത്.

ഭേദഗതി നിലവില്‍ വരുന്നതോടെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ ചലച്ചിത്രങ്ങള്‍ തിയറ്ററുകളില്‍ നിന്നു പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടാകും.

സിനിമ പൈറസിക്ക് കടുത്ത ശിക്ഷയും ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സിനിമ പകര്‍ത്തി പ്രദര്‍ശിപ്പിച്ചാല്‍ വ്യക്തിക്ക് മൂന്നുവര്‍ഷം വരെയാണ് തടവ്. കൂടാതെ നിര്‍മ്മാണ ചെലവിന്റെ അഞ്ച് ശതമാനം പിഴയും നല്‍കണം.

വ്യാഴാഴ്ച രാജ്യസഭ പാസാക്കിയ ബില്ലിന് ലോക്സഭാ അംഗീകാരം നല്‍കി. ടെലിവിഷനിലും ഒടിടി പ്രദര്‍ശനത്തിനുമായി പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

പ്രായത്തിനനസുരിച്ച് ഭേദഗതി ബില്ലില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആറ് കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. യു, യുഎ 7 പ്ലസ്, യുഎ 13 പ്ലസ്, യുഎ 16 പ്ലസ്, എ, എസ് എന്നീ കാറ്റഗറികളായാണ് തിരിച്ചത്.

എ കാറ്റഗറിയും എസ് കാറ്റഗറിയും ഒടിടി, ടെലിവിഷന്‍ പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേക സെന്‍സറിങ്ങ് നടത്തണം. നേരത്തെ നാല് കാറ്റഗറികളാണ് നിലവില്‍ ഉണ്ടായിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.