മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം; മേൽനോട്ടത്തിന് ജഡ്ജിമാരുടെ സമിതി

മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം; മേൽനോട്ടത്തിന് ജഡ്ജിമാരുടെ സമിതി

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിനിടെ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തിന് രൂപം നൽകിയേക്കും. മേൽനോട്ടത്തിനായി വനിത ജഡ്ജിമാരടങ്ങിയ ഉന്നതാധികാര സമിതിക്കും രൂപം നൽകുമെന്നാണ് സൂചന. 

അതിജീവിതകളടക്കമുള്ളവരുടെ ഹർജികൾ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഇതുസംബന്ധിച്ച സൂചന നൽകിയത്.

ദൃശ്യങ്ങളിലുള്ള മൂന്ന് കുക്കി യുവതികൾക്ക് നേരേയുണ്ടായത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. യുവതികൾ കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തിൽ കേസെടുക്കാൻ വൈകിയ മണിപ്പൂർ പൊലീസിനെ കോടതി വിമർശിച്ചു.

കേസിലെ സിബിഐ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ മുഖേന അതിജീവിതകൾ ഇന്നലെ കോടതിയെ അറിയിച്ചു. സുപ്രീം കോടതി ഇടപെടൽ കൊണ്ട് മാത്രമാണ് കേസിൽ നടപടികളുണ്ടായത്. 

സംസ്ഥാനത്തിന് പുറത്തെ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണം. മജിസ്ട്രട്ടിന് മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ നടപടിയുണ്ടാകണം. പേരുകൾ പരസ്യമാക്കാതെ സൂക്ഷിക്കണമെന്നും ഇരകൾ ആവശ്യപ്പെട്ടു.

കേസ് സംബന്ധിച്ച വിവരങ്ങൾ ഇന്ന് തന്നെ കൈമാറണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കൂടുതൽ സമയം വേണമെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.