കര്‍ഫ്യൂ ഏര്‍പ്പെടുത്തി; ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ മരണം അഞ്ചായി

കര്‍ഫ്യൂ ഏര്‍പ്പെടുത്തി; ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ മരണം അഞ്ചായി

ന്യൂഡല്‍ഹി: വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ഹരിയാനയിലെ നൂഹ് ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. സംഘര്‍ഷമുണ്ടായ നൂഹിലും സമീപ പ്രദേശങ്ങളിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കൂടുതല്‍ സേനയെ അയയ്ക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നൂഹ്, ഗുരുഗ്രാം, പല്‍വാള്‍, ഫരീദാബാദ് എന്നിവടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഭ്യൂഹങ്ങളോ തെറ്റായ വാര്‍ത്തകളോ ആരും പ്രചരിപ്പിക്കരുതെന്ന് പൊലീസ് നിര്‍ദേശിച്ചു. സംഘര്‍ഷം കണക്കിലെടുത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നാളെ വരെ വിലക്കേര്‍പ്പെടുത്തി. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

വിഎച്ച്പിയുടെ മതഘോഷ യാത്ര ഗുരുഗ്രാം-ആള്‍വാര്‍ ദേശീയ പാതയില്‍വച്ച് ഒരു സംഘം ആളുകള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. രണ്ട് അക്രമികള്‍ കല്ലെറിയുകയും വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. സംഘര്‍ഷത്തിന്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഒരു ബജ് രംഗ്ദള്‍ പ്രവര്‍ത്തകന്‍ പ്രകോപനപരമായ വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് 20 ഓളം കേസുകളെടുത്തു. നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.