ന്യൂഡൽഹി: ഹരിയാന സംഘർഷം സമീപ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നതായി സൂചന നൽകി രാജസ്ഥാനിലെ അൽവാർ ജില്ലയിൽ കടകൾ ഒരു സംഘം ആളുകൾ ചേർന്ന് അടിച്ചു തകർത്തു. മതപരമായ മുദ്രാവാക്യം മുഴക്കിയാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്. ഹരിയാനയിലെ നുഹിൽ നടന്ന വർഗീയ സംഘർഷവുമായി ഇതിന് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ സംശയം.
പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും രാജസ്ഥാൻ പൊലീസ് അറിയിച്ചു.
ഹരിയാനയിലെ നുഹ് ജില്ലയിൽ നടന്ന അക്രമത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാകാം സംഭവത്തിന് പിന്നിലെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ക്രമസമാധാനപാലനത്തിനായി കൂടുതൽ പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയായി നുഹ് ജില്ലയുമായി അതിർത്തി പങ്കിടുന്ന ഭരത്പൂർ ജില്ലയിലെ നാല് തഹസിലുകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.