ന്യൂഡല്‍ഹി: രാജ്യത്ത് ജനന-മരണ രജിസ്ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധമാക്കുന്ന നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. ദേശീയ-സംസ്ഥാന തലങ്ങളില്‍ ജനന-മരണ രജിസ്ട്രേഷന് വ്യക്തമായ ഡാറ്റാ ബേസ് നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭേഭഗതി.
രജിസ്ട്രേഷനുകളുടെ ഏകോപനത്തിന് ദേശീയ തലത്തില്‍ രജിസ്ട്രാര്‍ ജനറലിനെയും സംസ്ഥാന തലത്തില്‍ ചീഫ് രജിസ്ട്രാറെയും ജില്ലാ തലത്തില്‍ രജിസ്ട്രാറെയും നിയമിക്കുമെന്ന് ബില്ലില്‍ പറയുന്നു.
കുഞ്ഞ് ജനിക്കുന്ന സമയത്ത് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നിശ്ചിത തുക നല്‍കി ജില്ല രജിസ്ട്രാറില്‍ പിന്നീട് ചെയ്യാം. വിദ്യാഭ്യാസം, തിരഞ്ഞെടുപ്പുകള്‍, ജോലി, വിവാഹം, സര്‍ക്കാര്‍ ജോലി തുടങ്ങിയവയ്ക്ക് പ്രധാന രേഖയായിരിക്കും ജനന സര്‍ട്ടിഫിക്കറ്റ്.
ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വ്യക്തിക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. മരിച്ച വ്യക്തിയുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമ്പോള്‍ അതിന്റെ പകര്‍പ്പ് രജിസ്ട്രാര്‍ക്കും നല്‍കേണ്ടതാണെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു.
ജനന സര്‍ട്ടിഫിക്കറ്റ് ഒരു വ്യക്തിയുടെ ജനന തിയതിയുടെയും സ്ഥലത്തിന്റെയും ഔദ്യോഗിക രേഖയായി കണക്കാകും. ജനന-മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം, 2023 ന്റെ ആരംഭത്തിലോ അതിന് ശേഷമോ ജനിച്ച വ്യക്തികള്‍ക്ക് ഭേദഗതികള്‍ ബാധകമാകും. ആധാര്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കും.
ആധാര്‍ നമ്പര്‍ ഉള്‍ക്കൊള്ളുന്ന ജനന സര്‍ട്ടിഫിക്കറ്റില്‍ സ്‌കൂള്‍ പ്രവേശനം, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, വിവാഹം രജിസ്റ്റര്‍ ചെയ്യല്‍, സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കല്‍, പാസ്പോര്‍ട്ട് നേടല്‍, ആധാര്‍ വാങ്ങല്‍ തുടങ്ങിവയ്‌ക്കെല്ലാം ഉപയോഗിക്കാനാകും.