ആദ്യ ചാന്ദ്ര ഭ്രമണപഥം താഴ്ത്തല്‍ വിജയകരം; വിവരങ്ങള്‍ പങ്കുവെച്ച് ഐഎസ്ആര്‍ഒ

ആദ്യ ചാന്ദ്ര ഭ്രമണപഥം താഴ്ത്തല്‍ വിജയകരം; വിവരങ്ങള്‍ പങ്കുവെച്ച് ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ചാന്ദ്ര പഥത്തില്‍ കടന്ന ശേഷമുള്ള ചന്ദ്രയാന്‍ 3 ന്റെ ആദ്യ ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായിരുന്നുവെന്ന് ഐഎസ്ആര്‍ഒ.

ഇന്നലെ രാത്രി ബംഗളൂരുവിലെ ഇസ്ട്രാക് കേന്ദ്രത്തില്‍ നിന്നാണ് ദൗത്യം പൂര്‍ത്തീകരിച്ചത്. പ്രൊപ്പല്‍ഷല്‍ മൊഡ്യൂളിലെ ഇന്ധനങ്ങള്‍ നാല് മിനിട്ട് ജ്വലിപ്പിച്ച് പേടകത്തിലെ രണ്ട് ലാം എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് പേടകം താഴ്ത്തിയത്.

ചന്ദ്രനില്‍ നിന്നും 170 കിലോമീറ്റര്‍ അടുത്ത ദൂരവും 4313 കിലോമീറ്റര്‍ അകന്ന ദൂരത്തിലുമുള്ള ദീര്‍ഘ വൃത്താകൃതിയുലുള്ള ഭ്രമണ പഥത്തിലാണ് നിലവില്‍ പേടകം സ്ഥിതി ചെയ്യുന്നത്. അടുത്ത ഭ്രമണ മാറ്റം ഓഗസ്റ്റ് ഒന്‍പതിനാണ്. ഇതോടെ ചന്ദ്രയാന്‍ 3 ചന്ദ്രനോട് കൂടുതല്‍ അടുക്കും.

ജൂലൈ 14 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ച ചന്ദ്രയാന്‍ 3 ലക്ഷ്യത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണ്. അടുത്തയാഴ്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെടും.

അതോടെ നിര്‍ണ്ണായകമായ അന്ത്യഘട്ടത്തിലെത്തും. ഓഗസ്റ്റ് 23 വൈകുന്നേരം 5.47 ന് ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം, ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ആദ്യ ചിത്രവും ഭൂമിയിലേക്ക് അയച്ചു. ഇത് ഐ.എസ്.ആര്‍.ഒ ഇന്നലെ പുറത്തു വിട്ടു. പേടകത്തില്‍ നിന്നുള്ള ആദ്യ ചാന്ദ്ര കാഴ്ചയാണിത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.