എഐ വില്ലനാകുന്നു; 75 ശതമാനം ജീവനക്കാര്‍ തൊഴില്‍നഷ്ട ഭീതിയില്‍

എഐ വില്ലനാകുന്നു; 75 ശതമാനം ജീവനക്കാര്‍ തൊഴില്‍നഷ്ട ഭീതിയില്‍


ന്യൂഡല്‍ഹി: നൂതന സാങ്കേതിക വൈദഗ്ധ്യം ആര്‍ജിച്ചില്ലെങ്കില്‍ ജോലി നഷ്ടമാകുമെന്ന ആശങ്കയില്‍ യുവജനങ്ങള്‍. സാങ്കേതിക മേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ യുവജനങ്ങള്‍ നെട്ടോട്ടമോടുന്നതായി റിപ്പോര്‍ട്ട്. നാലില്‍ മുന്ന് പേര്‍ക്കും നിലവില്‍ ജോലി ചെയ്യുന്ന മേഖലകളില്‍ തൊഴിനഷ്ടം പ്രതീക്ഷിക്കുന്നതായി ഗ്ലോബല്‍ വര്‍ക്ക് പ്ലേസ് സ്റ്റഡി 2023 റിപ്പോര്‍ട്ട് പറയുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മ്മിത ബുദ്ധിയുടെ കടന്നുവരവ് പരമ്പരാഗത തൊഴില്‍ സാഹചര്യം അടിമുടി മാറ്റിമറിക്കുമെന്ന് ഭൂരിപക്ഷം യുവജനങ്ങളും ഭയക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ 75 ശതമാനം യുവജനങ്ങളും സാങ്കേതിക വൈദഗ്ധ്യത്തിന്റെ അപര്യാപ്തത മൂലം തൊഴില്‍ നഷ്ടപ്പെടുമെന്ന ഭയത്തിലാണ്. ഇന്ത്യക്ക് പുറമേ യുഎസ്, യുകെ, ബ്രസീല്‍, മെക്സിക്കോ, യുഎഇ എന്നീ രാജ്യങ്ങളിലെ 21 നും 65 നും ഇടയില്‍ പ്രായമുള്ള വ്യക്തികളുടെ അഭിപ്രായങ്ങളാണ് സര്‍വേയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഫിനാന്‍സ് ആന്റ് ഇന്‍ഷ്വറന്‍സ് 72 ശതമാനം, സോഫ്റ്റ്‌വേര്‍ ആന്റ് ഐടി സര്‍വീസ് 80 ശതമാനം, ഹെല്‍ത്ത് കെയര്‍ 81 ശതമാനം, സാങ്കേതികയും കണ്ടുപിടിത്തവും 79 ശതമാനം, സര്‍വീസ്-കണ്‍സള്‍ട്ടിങ് 78 ശതമാനം എന്നീമേഖലകളിലാണ് തൊഴിനഷ്ടത്തില്‍ മുന്നിലുള്ളത്.

തൊഴില്‍ സാഹചര്യത്തിന്റെ മാറ്റത്തിനൊപ്പമെത്താന്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ കിതയ്ക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഡാറ്റ അനാലിസിസ്, ഫിനാന്‍സ്, മാനേജ്മെന്റ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ വരുന്ന പുതുപുത്തന്‍ സംവിധാനങ്ങള്‍ക്കൊപ്പമെത്താന്‍ പലര്‍ക്കും സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.