ന്യൂഡല്‍ഹി: രാജ്യത്ത് ചീറ്റപ്പുലികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയില്‍ ഉയരുന്ന പൊതു ആശങ്കകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി. അതേസമയം ചീറ്റകള്‍ ചത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കുനോ ദേശീയ ഉദ്യാനത്തിൽ ഈ വർഷം ഒമ്പത് ചീറ്റകൾ ചത്തതിനെ തുടർന്നുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. നിലവാരമില്ലാത്ത റേഡിയോ കോളറുകളാണ് ചീറ്റകളുടെ മരണത്തിന് കാരണമെന്നാണ് ചില വിദഗ്ധരുടെ വിലയിരുത്തല്‍.
എന്നാല്‍ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്ന് മാറുമ്പോള്‍ ചീറ്റകള്‍ ചാവുന്നത് സ്വാഭാവികമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.
ചീറ്റകള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും എല്ലാ വര്‍ഷവും 12-14 പുതിയ ചീറ്റകളെ കൊണ്ടുവരുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിച്ച ചീറ്റകളില്‍ 50 ശതമാനം ചത്തേയ്ക്കുമെന്ന് നേരത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നതായും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്.