രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി തിരികെ ലഭിച്ചു; അറിയിപ്പുമായി ലോക്സഭാ കമ്മിറ്റി

രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി തിരികെ ലഭിച്ചു; അറിയിപ്പുമായി ലോക്സഭാ കമ്മിറ്റി

ന്യൂഡൽഹി: എംപി സ്ഥാനം പുനസ്ഥാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി തിരികെ കിട്ടി. തുഗ്ലക് ലെയ്‌നിലെ ഔദ്യോഗിക വസതി തിരികെ നൽകിയതായി ലോക്‌സഭാ കമ്മിറ്റി അറിയിച്ചു.
മോഡി പരാമർശത്തിലെ അപകീർത്തികേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ എംപി സ്ഥാനം നഷ്ടപ്പെട്ട രാഹുലിന് ഔദ്യോഗിക വസതിയും ഒഴിയേണ്ടി വന്നിരുന്നു. തുടർന്ന് സോണിയാ ഗാന്ധിക്കൊപ്പം താമസിച്ചിരുന്ന രാഹുൽ ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ വസതിയിലേക്ക് മാറുകയായിരുന്നു.

2019 ൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ഗുജറാത്ത് മുൻ മന്ത്രി പൂർണേഷ് മോഡി അപകീർത്തി കേസ് നൽകിയിരുന്നു. ഈ അപകീർത്തി കേസിൽ സൂറത്ത് സിജെഎം കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് വിധിച്ചു.

ഇതേ തുടർന്നാണ് രാഹുൽ ഗാന്ധിക്ക് ലോക്‌സഭ അംഗത്വം നഷ്ടമായത്. വിധി സൂറത്ത് സെഷൻസ് കോടതി സ്റ്റേ ചെയ്യാത്തതിനാൽ റിവിഷൻ പെറ്റീഷനുമായാണ് രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു. പിന്നീട് സുപ്രീംകോടതിയിൽ നിന്നാണ് രാഹുലിന് അനുകൂല വിധി ലഭിച്ചത്.

സൂറത്ത് സെഷൻസ് കോടതി രണ്ട് വർഷം തടവ് വിധിച്ചതോടെ, ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് പാർലമെന്റ് അംഗത്വം നഷ്ടമായിരുന്നു. ഇതോടെ വയനാട് എംപിയായിരുന്ന രാഹുലിന് ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.