'രാവണന്‍ ലങ്കയെ ചാമ്പലാക്കിയതു പോലെ മോഡിയുടെ അഹങ്കാരം രാജ്യത്തെ അഗ്‌നിയ്ക്ക് ഇരയാക്കി': രാഹുല്‍ ഗാന്ധി

'രാവണന്‍ ലങ്കയെ ചാമ്പലാക്കിയതു പോലെ മോഡിയുടെ അഹങ്കാരം രാജ്യത്തെ അഗ്‌നിയ്ക്ക് ഇരയാക്കി': രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രാവണനോട് ഉപമിച്ച് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോഡി കേള്‍ക്കുന്നത് അമിത് ഷായേയും അദാനിയേയും മാത്രമാണ്. രാവണന്‍ മേഘനാഥനും കുംഭകര്‍ണനും പറയുന്നത് മാത്രമാണ് കേട്ടിരുന്നത്. രാവണന്റെ അഹങ്കാരം ലങ്കയെ ചാമ്പലാക്കി. മോഡിയുടെ അഹങ്കാരം രാജ്യത്തെ അഗ്‌നിയ്ക്ക് ഇരയാക്കിയെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.

രാവണനെ യഥാര്‍ത്ഥത്തില്‍ കൊന്നത് രാമനല്ലെന്നും അദ്ദേഹത്തിന്റെ അഹങ്കാരമാണ് രാവണനെ കൊല ചെയ്തതെന്നും ലോക്സഭയില്‍ രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. ജനങ്ങളുടെ ശബ്ദം കേള്‍ക്കണമെങ്കില്‍ രാവണന്റേത് പോലുള്ള അഹങ്കാരവും ധാര്‍ഷ്ട്യവും മാറ്റിവയ്ക്കണമെന്നും രാഹുല്‍ വിമര്‍ശിച്ചു.

ബിജെപി മണിപ്പൂരിനെ രണ്ടായി വിഭജിച്ചതായി രാഹുല്‍ ആഞ്ഞടിച്ചു. മണിപ്പൂരില്‍ ഭാരതത്തെ കൊന്നു. ഭാരതം ജനങ്ങളുടെ ശബ്ദമാണ്. ആ ശബ്ദമാണ് മണിപ്പൂരില്‍ നിങ്ങള്‍ ഇല്ലാതാക്കിയത്. ഭാരതമാതാവിനെയാണ് നിങ്ങള്‍ കൊലപ്പെടുത്തിയത്. ഓരോ ദിവസവും നിങ്ങള്‍ അതിക്രമം നടത്തുമ്പോള്‍ ഭാരതമെന്ന മാതാവിനെയാണ് നിങ്ങള്‍ ഇല്ലാതാക്കുന്നത്. ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങളെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

രാജ്യം മുഴുവന്‍ നിങ്ങള്‍ കത്തിക്കുകയാണ്. നിങ്ങള്‍ രാജ്യദ്രോഹികളാണെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന്റെ പ്രസംഗത്തിനിടെ ഭരണപക്ഷം ബഹളം തുടരുകയായിരുന്നു. ശക്തമായ പ്രതിഷേധത്തിനിടെയാണ് രാഹുല്‍ പ്രസംഗം പൂര്‍ത്തിയാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.