ദൈവമേ ഞങ്ങളുടെ ഇന്ത്യയെ രക്ഷിക്കണേ; തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനത്തില്‍ കേന്ദ്രത്തിനെതിരെ മമത

ദൈവമേ ഞങ്ങളുടെ ഇന്ത്യയെ രക്ഷിക്കണേ; തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനത്തില്‍ കേന്ദ്രത്തിനെതിരെ മമത

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനത്തിന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന സമിതിയെ നിശ്ചയിക്കണമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ബില്ലിനെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

ബിജെപി ഭരണം അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയതായി മമത ബാനര്‍ജി കുറ്റപ്പെടുത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറേയും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും നിയമിക്കുന്നതില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പങ്ക് സുപ്രധാനമാണെന്നും മമത ചൂണ്ടിക്കാട്ടി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റു കമ്മിഷണര്‍മാരെയും നിയമിക്കാന്‍ പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിര്‍ദേശംചെയ്യുന്ന കാബിനറ്റ് മന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിക്ക് അധികാരം നല്‍കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ബില്‍. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് രാജ്യസഭയില്‍ വ്യാഴാഴ്ച ഇത് അവതരിപ്പിച്ചത്.

ബില്‍ സുപ്രീം കോടതി ഭരണഘടനാബെഞ്ചിന്റെ ചരിത്രവിധിയെ മറികടക്കാനുള്ളതാണെന്നും ഇത് രാജ്യത്തെ ജനാധിപത്യത്തിന്റെ കറുത്തദിനമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ഇടതുപക്ഷവും എ.എ.പി.യും അടങ്ങുന്ന പ്രതിപക്ഷം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.