മലപ്പുറത്ത് എൻഐഎ റെയ്ഡ്; പരിശോധന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ

മലപ്പുറത്ത് എൻഐഎ റെയ്ഡ്; പരിശോധന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ

മലപ്പുറം: മലപ്പുറം ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.

മലപ്പുറത്ത് നാലിടങ്ങളിലാണ് പരിശോധന. വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ, രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിൽ ഒരേ സമയമാണ് പരിശോധന.

സാമ്പത്തിക സ്‌ത്രോതസ്സുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്. സംഘടന നിരോധിച്ചതിനു പിന്നാലെ രാജ്യവ്യാപകമായി പി എഫ് ഐ കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന നടത്തി വരികയായിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്നത്തെ പരിശോധനകളും.

നേരത്തെ മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമി, മൂന്നാര്‍ വില്ല വിസ്ത’ പ്രൈവറ്റ് ലിമിറ്റഡ് റിസോർട്ട്, ട്രിവാൻഡ്രം എജ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ്, വള്ളുവനാട് ഹൗസ്‌ തുടങ്ങിയവ പിഎഫ്ഐയുടെ പരിശീലനകേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു എന്ന കണ്ടെത്തിയതിനെ തുടർന്ന് എൻഐഎ കണ്ടുകെട്ടിയിരുന്നു.

കേരളത്തിൽ നിന്നുള്ള നേതാക്കളടക്കം ഇതുവരെ ഇരുന്നൂറിലധികം പേരാണ് രാജ്യവ്യാപകമായി എൻഐഎയും ഇഡിയും നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.