അഞ്ച് സംസ്ഥാനങ്ങളിലെ മുന്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്

അഞ്ച് സംസ്ഥാനങ്ങളിലെ മുന്‍ പോപ്പുലര്‍ ഫ്രണ്ട്  കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്

കൊച്ചി: അഞ്ച് സംസ്ഥാനങ്ങളിലെ മുന്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, പശ്ചിമ ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. കേരളത്തില്‍ മലപ്പുറത്തും കണ്ണൂരും മുന്‍ പി.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പരിശോധന നടന്നു.

കണ്ണൂര്‍ സിറ്റിയില്‍ നാലുവയലില്‍ മുഷ്താഖ്, കൊടപ്പറമ്പില്‍ റഷീദ്, പള്ളിപ്പറത്ത് മുഹമ്മദ് റാസിഖ് എന്നിവരുടെ വീടുകളിലാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

മലപ്പുറത്ത് വേങ്ങര പറമ്പില്‍പ്പടി തയ്യില്‍ ഹംസ, തിരൂര്‍ ആലത്തിയൂര്‍ കളത്തിപ്പറമ്പില്‍ യാഹുട്ടി, താനൂര്‍ നിറമരുതൂര്‍ ചോലയില്‍ ഹനീഫ, രാങ്ങാട്ടൂര്‍ പടിക്കാപ്പറമ്പില്‍ ജാഫര്‍ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. പോപ്പുലര്‍ ഫ്രണ്ട് മുന്‍ സജീവ പ്രവര്‍ത്തകരായിരുന്നു ഇവര്‍. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

മറ്റ് സംസ്ഥാനങ്ങളിലെ ദക്ഷിണ കന്നട, നാസിക്, കൊല്‍ഹാപൂര്‍, മുര്‍ശിദാബാദ്, കടിഹാര്‍ ജില്ലകളിലാണ് റെയ്ഡ് നടന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. പലയിടങ്ങളില്‍ നിന്നും അന്വേഷണ സംഘം ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.