ദുബായ് : ഇന്ത്യ മറ്റൊരു സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങുമ്പോൾ വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ പ്രഫഷണലുകളുടെ പലായനം ചില ചോദ്യങ്ങൾ ഉയർത്തുന്നു. 1.4 ശതകോടി സാമ്പത്തിക ശക്തിയുള്ള രാജ്യത്തിൻറെ വികസനത്തെ മന്ദഗതിയിലാക്കുന്ന പ്രവണതയാണ് തൊഴിൽ തേടിയുള്ള വർധിച്ച പലായനമെന്നാണ് കേന്ദ്ര സർക്കാർ നിരീക്ഷണം.
യു.എ.ഇയിൽ ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ വൻ വർധന. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ചേക്കേറിയ വിദേശ രാജ്യം യുഎഇ ആണെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ മാത്രമായി നിലവിൽ 80 ലക്ഷത്തോളം ഇന്ത്യക്കാർ ജീവിക്കുന്നതായും മന്ത്രി അറിയിച്ചു.
ഈ വർഷം 1,30,000 പേർ കൂടി എത്തിയതോടെ യു.എ.ഇ.യിൽ ഇന്ത്യക്കാരുടെ എണ്ണം 35,54,000 ആയി ഉയർന്നു. വിദേശത്ത് ജോലിതേടുന്ന ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ടസ്ഥലമായി യു.എ.ഇ. തുടരുകയാണ്. അതേസമയം യു.എ.ഇ., സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ മാത്രമായുള്ള ഇന്ത്യക്കാരുടെ എണ്ണം 79.32 ലക്ഷമാണ്. പ്രവാസി ഇന്ത്യക്കാരുടെ വർധനയെത്തുടർന്ന് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ദുബായ്, റിയാദ്, ജിദ്ദ, ക്വാലാലംപുർ എന്നിവിടങ്ങളിൽ വിദേശ ഇന്ത്യൻ സഹായകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.