ന്യൂഡൽഹി: രാജ്യത്തെ ടെലിവിഷൻ ചാനലുകളെ നിയന്ത്രിക്കാൻ മാർഗ നിർദേശം കൊണ്ടുവരുമെന്ന് സുപ്രീം കോടതി. ചാനലുളുടെ സ്വയം നിയന്ത്രണത്തിന്‍റെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ചുള്ള ആശങ്കയും അതൃപ്തിയും ഇതോടൊപ്പം കോടതി പ്രകടിപ്പിച്ചു.
ടെലിവിഷൻ ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷന്‍റെ മാർഗനിർദേശ ലംഘനത്തിന് ഒരു ലക്ഷം രൂപ പിഴ പോരെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ബോംബെ ഹൈകോടതി പരാമർശത്തിന് എതിരായ ഹരജിയിലാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മാർഗ നിർദേശ ചട്ടക്കൂട് ശക്തിപ്പെടുത്തും. അപ്‌ലിങ്കിങ്, ഡൗൺലിങ്കിങ് മാർഗനിർദേശങ്ങൾ കണ്ടു. ബോംബെ ഹൈക്കോടതി വിധിയിൽ മാറ്റം വരുത്തുമെന്നും നിയന്ത്രണങ്ങൾ ശക്തമാക്കുമെന്നും കോടതി പറഞ്ഞു. പിഴത്തുക ഒരു ലക്ഷമെന്നത് 2008ൽ തീരുമാനിച്ചതാണ് പിന്നെ മാറ്റിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.