ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 3 ചന്ദ്രനിലേക്ക് കൂടുതൽ അടുക്കുന്നു. മൂന്നാം ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ വിജയകരമായി പൂർത്തിയതായി ദേശീയ ബഹിരാകാശ ഏജൻസി അറിയിച്ചു. പേടകം ഇപ്പോൾ ചന്ദ്രനു ചുറ്റും ഒരു വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിയിരിക്കുന്നു.
ജൂലൈ 14 ന് വിക്ഷേപിച്ചതിന് ശേഷം രാജ്യത്തിന്റെ അഭിമാനകരമായ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ഓഗസ്റ്റ് അഞ്ചിന് ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. തുടർന്ന് ഓഗസ്റ്റ് ആറ്, ഒമ്പത് തീയതികളിൽ ബഹിരാകാശ പേടകത്തിൽ രണ്ട് ഭ്രമണപഥം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി.
ഇനി പേടകം ചന്ദ്രന് അടുത്ത് വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും. തുടർന്ന് 17- നാണ് ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡിംഗ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെടുക. ശേഷം ഇതിന് 30 കിലോമീറ്റർ അകലെയുള്ള ചന്ദ്രന്റെ സമീപം സ്ഥിതി ചെയ്യുന്ന പെരിലൂൺ എന്ന് ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കും. ഇവിടെ നിന്നായിരിക്കും സോഫ്റ്റ് ലാൻഡിംഗിനുള്ള പ്രവർത്തനങ്ങൾ തുടങ്ങുക. ഓഗസ്റ്റ് 23-നാകും ഇത്.
ചന്ദ്രോപരിതലത്തിൽ സുരക്ഷിതവും മൃദുലവുമായ ലാൻഡിംഗ് നടത്തുക, ചന്ദ്രനിൽ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുക എന്നിവയാണ് ചന്ദ്രയാൻ മൂന്നിന്റെ ദൗത്യ ലക്ഷ്യങ്ങൾ. ചന്ദ്രന്റെ ഭൂപ്രകൃതി, ധാതുശാസ്ത്രം, മൂലക സമൃദ്ധി, ചാന്ദ്ര എക്‌സോസ്ഫിയർ, ഹൈഡ്രോക്സിൽ, ജലം എന്നിവയെ കുറിച്ചും പഠനം നടത്തും. ചന്ദ്രോപരിത്തലത്തിൽ സുരക്ഷിതമായി ഇറങ്ങാൻ കഴിഞ്ഞാൽ അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും ചൈനയ്‌ക്കും ശേഷം ചന്ദ്രനിലിൽ പേടമിറങ്ങുന്ന രാജ്യമായി ഇന്ത്യ മാറും.