ബംഗളൂരു: ചന്ദ്രയാൻ3 ഇന്ന് നിർണായക ഘട്ടത്തിൽ. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ്ങിന് സജ്ജമായ ലാൻഡർ മൊഡ്യൂൾ ഇന്ന് പൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെടും. ലാൻഡർ മൊഡ്യൂൾ വേർപെടുന്ന സമയം ഐ എസ് ആർ ഒ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് അടുക്കും. 30 കിലോമീറ്റർ ഉയരത്തിൽ വെച്ച് പേടകത്തിന്റെ ചലന വേഗം കുറച്ച് ചന്ദ്രനിൽ ഇറക്കുകയാണ് ഇതിലെ ഏറ്റവും പ്രധാന ഘട്ടം.23ന് വൈകിട്ട് 5.47നാണ് സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. 30 കിലോ മീറ്റർ ഉയരത്തിൽനിന്നാണ് സോഫ്റ്റ് ലാൻഡിങ്ങിനായി ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് യാത്ര തിരിക്കുക.
ഇതിനു മുന്നോടിയായി ലാൻഡറിലെ ഉപകരണങ്ങൾ ചന്ദ്രോപരിതലത്തെ നിരീക്ഷിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്യും. ഇത് സോഫ്റ്റ് ലാൻഡിങ് എളുപ്പമാക്കാൻ ഐ എസ് ആർ ഒയെ സഹായിക്കും. ലാൻഡറിലെ ത്രസ്റ്റുകൾ, ഭ്രമണപഥം ഉയർത്തൽ പ്രക്രിയയിലേതിൽനിന്ന് വ്യസ്തമായി പേടകത്തിന്റെ സഞ്ചാരദിശയിൽനിന്നും വിപരീതമായി പ്രവർത്തിപ്പിച്ച് വേഗം നിയന്ത്രിച്ചാണ് സോഫ്റ്റ് ലാൻഡിങ്ങ് സാധ്യമാക്കുക. പേടകം ഇടിച്ചിറങ്ങുന്നത് ഒഴിവാക്കുന്നതിനാണിത്.
ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാൻ3 അഞ്ച് ഘട്ടങ്ങളിലായി പതിനേഴ് ദിവസം ഭൂമിയെ വലംവച്ച ശേഷമാണ് ചാന്ദ്രഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ലൂണാർ ട്രാൻസ്ഫർ ട്രജക്റ്ററിയിലൂടെ സഞ്ചരിക്കുകയായിരുന്ന പേടകം അഞ്ചിനാണ് ചാന്ദ്ര ഭ്രമണപഥത്തിലെത്തിയത്. തുടർന്ന് നാല് ഘട്ടമായി ഭ്രമണപഥം താഴ്ത്തിയാണ് ചന്ദ്രന് ഏറ്റവും അടുത്തെത്തിച്ചത്. ഇന്നലെ രാവിലെ എട്ടരയ്ക്കായിരുന്നു അവസാന ഭ്രമണപഥം താഴ്ത്തൽ.