കെഎസ്ഇബി വാഴവെട്ടല്‍; കര്‍ഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി

കെഎസ്ഇബി വാഴവെട്ടല്‍; കര്‍ഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി

കൊച്ചി: ഇടുക്കി-കോതമംഗലം 220 കെ.വി ലൈനിന് കീഴില്‍ കൃഷി ചെയ്‌തെന്ന പേരില്‍ വാഴകള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയ സംഭവത്തില്‍ കര്‍ഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി. ആന്റണി ജോണ്‍ എംഎല്‍എയാണ് കര്‍ഷകന് നഷ്ടപരിഹാരം കൈമാറിയത്. പണം കിട്ടിയതിന്റെ ആശ്വാസത്തിലാണ് തോമസ്.

വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ കൃഷി സ്ഥലത്തെ 400ലധികം വാഴകളാണ് ഈ മാസം നാലിന് കെഎസ്ഇബി ജീവനക്കാര്‍ വെട്ടിമാറ്റിയത്. ഓണ വിപണി ലക്ഷ്യമിട്ട് നട്ടതായിരുന്നു ഇവ. സംഭവം ചര്‍ച്ചയായതോടെ കര്‍ഷകന് നഷ്ടപരിഹാരത്തുക നല്‍കാന്‍ വൈദ്യുത-കൃഷി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനം ആയിരുന്നു.

220 കെ.വി വൈദ്യുതി ലൈന്‍ തകരാറിലാകാന്‍ കാരണം വാഴകള്‍ക്ക് തീപിടിച്ചതാണെന്ന നിഗമനത്തിലായിരുന്നു കെഎസ്ഇബിയുടെ നടപടി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിയെ ന്യായീകരിക്കുന്നതായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. വിളവെടുപ്പിന് തയാറായിരുന്ന വാഴകള്‍ വെട്ടിയത് കര്‍ഷകനെ അറിയിച്ചിരുന്നില്ല എന്നതും കര്‍ഷകനുണ്ടായ സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് പ്രത്യേക കേസായി പരിഗണിച്ചാണ് ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്.

കെഎസ്ഇബി പ്രസരണ വിഭാഗം ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.