കുവൈറ്റില്‍ പുതിയ നിയമം; ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴ അടയ്ക്കാതെ രാജ്യം വിടാനാവില്ല

കുവൈറ്റില്‍ പുതിയ നിയമം; ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴ അടയ്ക്കാതെ രാജ്യം വിടാനാവില്ല

കുവൈറ്റ്: ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴ അടക്കാതെ ഇനി പ്രവാസികള്‍ക്ക് നാട്ടില്‍ പോകാനാകില്ലെന്ന പുതിയ നിയമം നടപ്പിലാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. യാത്രക്ക് തയ്യാറെടുക്കുന്നതിന് മുമ്പ് എല്ലാവരും ഇക്കാര്യം ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇല്ലെങ്കില്‍ വ്യോമ മാര്‍ഗവും കര മാര്‍ഗവുമുളള യാത്രക്ക് തടസമാകും. അപകടങ്ങള്‍ കുറക്കുക, സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് രാജ്യത്ത് പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നത്.

നിയമ ലംഘകരെ കണ്ടെത്താന്‍ രാജ്യത്തെ എയര്‍പോര്‍ട്ടുകളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പ്രത്യേക പരിശോധനയും ആരംഭിച്ചു. പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ താമസ രേഖ പുതുക്കാനും കഴിയില്ല. ഗതാഗത നിയമ ലംഘനങ്ങളുടെ പേരിലുളള പിഴ അടക്കുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. നിരീക്ഷണ ക്യാമറയില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ പലപ്പോഴും ശ്രദ്ധയില്‍പ്പെടാതെ വരാം.

എന്നാല്‍ ട്രാഫിക് വിഭാഗത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും മൊബൈല്‍ ആപ്പിലൂടെയും പിഴ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ കഴിയുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാഹനം ഓടിക്കുന്നവര്‍ രാജ്യത്തെ ഗാതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.