വീണ വിജയനെതിരായ മാത്യു കുഴൽനാടന്റെ പരാതി; അന്വേഷിക്കാൻ ധനമന്ത്രിയുടെ നിർദേശം

വീണ വിജയനെതിരായ മാത്യു കുഴൽനാടന്റെ പരാതി; അന്വേഷിക്കാൻ ധനമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ നികുതി വെട്ടിച്ചെന്ന മാത്യു കുഴൽനാടൻ എം.എൽ.എയുടെ പരാതിയിൽ അന്വേഷണം നടത്താൻ ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ നിർദേശം. പരിശോധിക്കുക എന്ന കുറിപ്പോടെ പരാതി നികുതി സെക്രട്ടറിക്ക് കൈമാറി. വീണ ഐ.ജി.എസ്.ടി അടച്ചോ എന്ന് പരിശോധിക്കണമെന്നായിരുന്നു കുഴൽനാടന്റെ പരാതി.

ജിഎസ്ടി കമ്മീഷണറേറ്റ് പരാതി പരിശോധിച്ച് നടപടിയെടുക്കും. ശശിധരൻ കർത്തയുടെ സിഎംആർഎൽ കമ്പനിയിൽ നിന്ന് വീണയുടെ എക്സാലോജിക് കമ്പനിക്ക് കിട്ടിയ 1.72 കോടിക്ക് ഐജിഎസ്‌ടി അടച്ചോയെന്ന് പരിശോധിക്കണം എന്നായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം.

സി.എം.ആർ.എലിൽനിന്ന് 1.72 കോടി രൂപ കൈപ്പറ്റിയത് കൂടാതെ മുൻ വർഷങ്ങളിൽ 81.48 ലക്ഷം രൂപ വേറെയും വാങ്ങിയതായി രേഖകളുണ്ടെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം.

1.72 കോടി രൂപ സേവനത്തിനായി നൽകിയതാണെങ്കിൽ 18 ശതമാനം തുക ഐ.ജി.എസ്.ടി അടയ്‌ക്കേണ്ടതാണ്. എന്നാൽ അതിന്റെ രേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഐ.ജി.എസ്.ടി അടച്ചിട്ടില്ല എന്നതിനർഥം ഇത് പൊളിറ്റിക്കൽ ഫണ്ടിങ്ങാണ് എന്നാണ്. കേരളത്തിന് കിട്ടാനുള്ള ജി.എസ്.ടി മുഴുവൻ പിടിച്ചെടുക്കുമെന്ന് പറഞ്ഞ ധനമന്ത്രി പണം വീണ്ടെടുക്കാനുള്ള ഇച്ഛാശക്തി കാണിക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.