റിയാദ്: പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ കുട്ടികളുടെ സുരക്ഷ കർശനമാക്കി അധികൃതർ. വിദ്യാര്‍ഥികളെ കയറ്റാനോ ഇറക്കാനോ നിര്‍ത്തിയ സ്‌കൂള്‍ വാഹനങ്ങളെ മറികടക്കുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനമാണ്. ഇങ്ങനെ ചെയ്യുന്നവർക്ക് 3000 മുതല്‍ 6000 റിയാല്‍ വരെ പിഴ കിട്ടുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ അധ്യയന വർഷത്തില്‍ ആറ് ദശലക്ഷത്തിലധികം വിദ്യാർത്ഥികളും ജീവനക്കാരുമാണ് വിവിധ സ്കൂളുകളിലേക്കും സർവ്വകലാശാലകളിലേക്കും തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങളിലേക്കും എത്തിയത്. സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ലെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഗതാഗതവകുപ്പ് ഓർമ്മിപ്പിച്ചു.