ദുബായ്: യുഎഇയില്‍ കഴിഞ്ഞ മാർച്ച് ഒന്നിനുമുന്‍പ് താമസ സന്ദർശക ടൂറിസ്റ്റ് വിസകള്‍ അവസാനിച്ചവർക്ക് പിഴ കൂടാതെ രാജ്യം വിടാന്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഈ സമയപരിധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്ക് എതിരെ നിയമനടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ പലരാജ്യങ്ങളിലേക്കുമുളള വ്യോമഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്നാണ് യുഎഇ ഇളവ് പ്രഖ്യാപിച്ചത്. ഇവരുടെ അനധികൃത താമസത്തിനുള്ള പിഴയും ഒഴിവാക്കിയിട്ടുണ്ട്. പൊതുമാപ്പിനു സമാനമായ ഈ ആനുകൂല്യത്തിൽ രാജ്യം വിടുന്നവർക്ക് മറ്റൊരു വിസയിൽ തിരിച്ചുവരുന്നതിന് തടസ്സമില്ല. കുടുംബാംഗങ്ങളെ കൂട്ടിയാണ് മടക്കമെങ്കില്‍ എല്ലാവരും ഒരുമിച്ച് വേണം മടങ്ങാന്‍. ദുബായ് വിമാനത്താവളം വഴിയാണ് മടങ്ങുന്നതെങ്കില്‍ 48 മണിക്കൂർമുന്‍പ് വിമാനത്താവളത്തിലെത്തി രേഖകള്‍ ശരിയാക്കണം. അതിന് ശേഷം, യാത്രാദിനത്തില്‍ നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തുകയും വേണം.
എന്നാല്‍ അബുദാബി, ഷാർജ, റാസൽഖൈമ എന്നീ വിമാനത്താവളം വഴി രാജ്യം വിടുന്നവർ വിമാനം പുറപ്പെടുന്നതിനു ആറ് മണിക്കൂർ മുൻപ് എയർപോർട്ടിൽ എത്തിയാല്‍ മതിയാകും. മാർച്ച് ഒന്നിനുശേഷം വിസാകാലാവധി അവസാനിച്ചവർക്ക് അനധികൃത താമസത്തിനുളള പിഴ നല്‍കിയാല്‍ മാത്രമെ രാജ്യം വിടാനാകൂ.