'ഇന്ത്യ' എന്ന വാക്കില്‍ ഭയപ്പെടേണ്ടതെന്താണ്; അപലപിച്ച് മുഖ്യമന്ത്രി

'ഇന്ത്യ' എന്ന വാക്കില്‍ ഭയപ്പെടേണ്ടതെന്താണ്; അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: 'ഇന്ത്യ' എന്ന പേര് മാറ്റി സ്ഥാപിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായി അപലപിച്ചു. ഇത് രാജ്യത്തിന്റെ വൈവിധ്യത്തെ തകര്‍ക്കാനുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമാണെന്നും ഇത്തരം ധിക്കാരപരമായ രാഷ്ട്രീയ നടപടികളെ ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

'ഇന്ത്യ' എന്ന വാക്ക് ഒഴിവാക്കിയതിന് പിന്നിലെ നീക്കം ഭരണഘടനാ വിരുദ്ധവും രാജ്യത്തെ തന്നെ അവഗണിച്ചതുമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്ന് തന്നെ നമ്മുടെ രാജ്യത്തെ 'ഇന്ത്യ അതാണ് ഭാരതം' എന്ന് പരാമര്‍ശിക്കുന്നത്. അതുപോലെ, ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് 'ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍' എന്ന വാക്കുകളോടെയാണ്. എന്നാല്‍, ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യ എന്ന വാക്ക് നീക്കം ചെയ്യാനാണ് കേന്ദ്രം ഇപ്പോള്‍ ശ്രമിക്കുന്നതെന്നാണ് അദേഹം ആരോപിക്കുന്നത്.

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്ക് നല്‍കിയ ക്ഷണക്കത്തില്‍ 'ഇന്ത്യയുടെ രാഷ്ട്രപതി' എന്നതിന് പകരം 'ഭാരതത്തിന്റെ രാഷ്ട്രപതി' എന്ന് പരാമര്‍ശിക്കുന്നത് ഇതിന് മുന്നോടിയാണ്. എന്തുകൊണ്ടാണ് ഇന്ത്യ എന്ന വാക്കിനോട് ഈ അവജ്ഞയും ഭയവും? 'ഇന്ത്യ എന്റെ രാജ്യമാണ്; എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്നു ചൊല്ലുന്ന പ്രതിജ്ഞയിലൂടെ കുട്ടികളില്‍ വളര്‍ത്തിയെടുത്ത ചൈതന്യം പോലും ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്.

രാഷ്ട്രീയ തീരുമാനങ്ങള്‍ ഒരിക്കലും നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ക്ക് വിരുദ്ധമാകരുത്. ഈ സംശയാസ്പദമായ ശ്രമം ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഭരണഘടനയെ ധിക്കരിച്ചും രാജ്യത്തെ അവഗണിച്ചും നടത്തുന്ന ഇത്തരം ശ്രമങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.