എട്ടു വയസുകാരിക്ക് അടിയന്തര ധനസഹായമായി ആശ്വാസനിധി അനുവദിക്കും: ആരോഗ്യ മന്ത്രി

എട്ടു വയസുകാരിക്ക് അടിയന്തര ധനസഹായമായി ആശ്വാസനിധി അനുവദിക്കും: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ആലുവയില്‍ പീഡിപ്പിക്കപ്പെട്ട എട്ടു വയസുകാരിക്ക് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്നും ഒരു ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി ആവശ്യമായ സംരക്ഷണം നല്‍കാന്‍ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതിനെ തുടര്‍ന്നാണ് നടപടി.

കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തുകയും
10,000 രൂപ അടിയന്തരമായി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കൂടാതെ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കുട്ടിയെന്നും നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

ആലുവ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, സൂപ്പര്‍വൈസര്‍, സി.ഡി.പി.ഒ. തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ച് മേല്‍ നടപടികള്‍ സ്വീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.