പനിയുണ്ടെങ്കില്‍ യാത്ര അനുവദിക്കില്ല; വാളയാര്‍ ഉള്‍പ്പെടെ ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന

പനിയുണ്ടെങ്കില്‍ യാത്ര അനുവദിക്കില്ല; വാളയാര്‍ ഉള്‍പ്പെടെ ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന

പാലക്കാട്: കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്. വാളയാര്‍, നീലഗിരി ജില്ലയുടെ അതിര്‍ത്തിയായ നാടുകാണി ഉള്‍പ്പെടെയുള്ള ചെക്ക് പോസ്റ്റുകളിലാണ് തമിഴ്‌നാട് മെഡിക്കല്‍ സംഘം പരിശോധന നടത്തുന്നത്.

പരിശോധന സംഘത്തില്‍ ഡോക്ടറും നേഴ്‌സുമാരും ഉള്‍പ്പെടുന്നുണ്ട്. കേരളത്തില്‍ നിന്നു വരുന്ന വാഹനങ്ങള്‍ തടഞ്ഞ് ആര്‍ക്കെങ്കിലും പനിയുടെ ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കും. പനി ലക്ഷണം കാണിക്കുന്നവരെ കേരളത്തില്‍ നിന്നു വരുന്നവരാണെങ്കില്‍ തിരികെ അയക്കാന്‍ നിര്‍ദേശിക്കും. ഇവരുടെ ഫോണ്‍ നമ്പര്‍ വാങ്ങി തുടര്‍ അന്വേഷണങ്ങളും നടത്തും.

24 മണിക്കൂറും പരിശോധനയുണ്ടാകുമെന്ന് കോയമ്പത്തൂര്‍ ജില്ലാ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ വ്യക്തമാക്കി. ജില്ലയിലെ 13 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും നീലഗിരിയിലെ ഏഴ് ചെക്ക് പോസ്റ്റുകളിലും സമാന രീതിയില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.