തിരുവനന്തപുരം: സോളാര്‍ കേസിലെ ഗൂഢാലോചനയെപ്പറ്റി നേരത്തേ പറഞ്ഞിരുന്നുവെന്നും അത് തന്നെ ഇപ്പോഴും പറയുന്നുവെന്നും കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി എംപി. ചെയ്യാത്ത തെറ്റുകള്‍ക്ക് ആവര്‍ത്തിച്ച് ക്രൂശിക്കപ്പെട്ടു. എന്തായാലും സത്യം ഇപ്പോള്‍ പുറത്തു വന്നുവെന്നും ജോസ് കെ. മാണി പ്രതികരിച്ചു.
സത്യം വളരെയധികം കാലത്തേക്ക് മൂടിവയ്ക്കാന്‍ കഴിയില്ല. നുണ പ്രചരണങ്ങള്‍ നടത്തി വ്യക്തിപരമായും രാഷ്ട്രീയപരമായും വേട്ടയാടിയെന്നും അത് ആഘോഷിക്കുമ്പോള്‍ വലിയ വേദന ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചനയുടെ സൂത്രധാരന്‍ ഗണേഷ് കുമാര്‍ തന്നെയെന്ന് പരാതിക്കാരിയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഗണേഷ് കുമാറിന്റെ സഹായികളുടെ നിര്‍ദേശ പ്രകാരം ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഫെനി വ്യക്തമാക്കിയിരുന്നു.
ലൈംഗികാരോപണം പുറത്ത് വന്നതോടെ നിരവധി ആളുകള്‍ ഇതില്‍ ഇടപെട്ടു. ഇ.പി ജയരാജന്‍ കൊല്ലത്ത് വച്ച് തന്റെയടുത്ത് സംസാരിച്ചു. ഈ ആരോപണമെല്ലാം നിലനില്‍ക്കട്ടെ. തനിക്ക് തനിക്ക് വേണ്ടതെല്ലാം ചെയ്ത് തരാമെന്ന് ഇ.പി പറഞ്ഞതായും ഫെനി മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ കെ.ബി ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തു വന്നു. പണത്തോടും സ്ത്രീകളോടും ആസക്തിയുള്ള ആളാണ് ഗണേഷ് കുമാറെന്നും അദേഹത്തെ മന്ത്രിയാക്കിയാല്‍ സര്‍ക്കാരിന്റെ ഇമേജ് തകരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.