' കേരളീയം ' യു.ഡി.എഫ് ബഹിഷ്‌കരിക്കും; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പര്യടന പരിപാടിയിലും പങ്കെടുക്കില്ല: വി.ഡി സതീശന്‍

' കേരളീയം ' യു.ഡി.എഫ് ബഹിഷ്‌കരിക്കും; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പര്യടന പരിപാടിയിലും പങ്കെടുക്കില്ല: വി.ഡി സതീശന്‍

തിരുവനന്തപുരം: സമസ്ത മേഖലകളിലും കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കാനെന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന കേരളീയം 2023 പരിപാടി യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന പര്യടന പരിപാടികളിലും യു.ഡി.എഫ് സഹകരിക്കില്ലെന്നും അദേഹം പറഞ്ഞു.

ഈ രണ്ട് പരിപാടികളും സര്‍ക്കാര്‍ ചിലവിലുള്ള തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളാണ്. ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളുടെ പ്രചരണ പരിപാടികള്‍ ഇടതുമുന്നണി സ്വന്തം നിലയില്‍ സംഘടിപ്പിക്കണം. അല്ലാതെ സര്‍ക്കാര്‍ ഖജനാവിലുള്ള പൊതുജനങ്ങളുടെ നികുതിപണം ദുരുപയോഗം ചെയ്യരുത്. സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് സര്‍ക്കാര്‍ അടുത്ത ധൂര്‍ത്തിന് കളം ഒരുക്കുന്നതെന്നും അദേഹം ആരോപിച്ചു.

വികൃതമായ സര്‍ക്കാരിന്റെ മുഖം മിനുക്കുന്നതിനാണ് ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിക്കുന്നതെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി ഒരു ആലോചനയും നടത്തിയിട്ടുമില്ലെന്നും അദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ രണ്ട് പരിപാടികളും യു.ഡി.എഫ് ബഹിഷ്‌കരിക്കും.

സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതിനാല്‍ കുട്ടനാട്ടില്‍ കര്‍ഷകന്‍ അത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസമാണ്. സാധാരണക്കാരന്റെ കഴുത്തറുക്കുന്ന നികുതിക്കൊള്ള ഒരു ഭാഗത്ത് നടക്കുമ്പോള്‍ വന്‍കിടക്കാര്‍ക്ക് നികുതി വെട്ടിപ്പിനുള്ള പറുദീസയായി കേരളം മാറിയെന്നും ക്ഷേമ പദ്ധതികള്‍ക്ക് പോലും പണമില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കൂടാതെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.