ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടുവീഴുന്നു; 72 ആപ്പുകള്‍ നീക്കം ചെയ്യാന്‍ ഗൂഗിളിന് നോട്ടീസ്

 ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടുവീഴുന്നു; 72 ആപ്പുകള്‍ നീക്കം ചെയ്യാന്‍ ഗൂഗിളിന് നോട്ടീസ്

തിരുവനന്തപുരം: ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി പൊലീസ്. 72 ആപ്പുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമെയ്ന്‍ രജിസ്ട്രാര്‍ക്കും നോട്ടീസ് അയച്ചു. സൈബര്‍ ഓപ്പറേഷന്‍സ് എസ്പി ഹരിശങ്കര്‍ ആണ് നോട്ടീസ് അയച്ചത്. മൗറീഷ്യസും സിംഗപ്പൂരും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പുകളാണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കം ചെയ്യണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളുണ്ടെങ്കില്‍ അതും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോണ്‍ ആപ്പുകളുടെ തട്ടിപ്പിനിരയായ നിരവധി പേരുടെ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു നടപടി. വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളായതിനാലാണ് പൊലീസ് ഗൂഗിളിനെ സമീപിച്ചത്.

അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്‌സാപ്പ് നമ്പര്‍ സംവിധാനവും പൊലീസ് അവതരിപ്പിച്ചിരുന്നു. 9497980900 എന്ന നമ്പറില്‍ 24 മണിക്കൂറും പൊലീസില്‍ വിവരങ്ങള്‍ നല്‍കാവുന്നതാണ്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക.

നേരിട്ട് വിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ള പക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.