സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്നതിനായി കമ്പ്യൂട്ടർ ശൃംഖലകളോ, ഇലക്ട്രോണിക് ഇൻഫർമേഷൻ സംവിധാനങ്ങളോ, മറ്റു സാങ്കേതിക വിദ്യകളോ ഉപയോഗിച്ച് കൊണ്ടുള്ള എല്ലാ പ്രവർത്തനങ്ങളും യുഎഇയിൽ നിയമലംഘനമായി കണക്കാക്കും.
രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള ഫെഡറൽ നിയമം 5/ 2012-ലെ ആർട്ടിക്കിൾ 21 പ്രകാരം കമ്പ്യൂട്ടർ ശൃംഖലകളോ, ഇലക്ട്രോണിക് ഇൻഫർമേഷൻ സംവിധാനങ്ങളോ, മറ്റു സാങ്കേതിക വിദ്യകളോ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന പ്രവർത്തങ്ങൾക്ക് ചുരുങ്ങിയത് ആറ് മാസം തടവും, ഒന്നര ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ചുമത്തപ്പെടാമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.