വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവം; ബസ് ഉടമയും ഡ്രൈവറും അറസ്റ്റില്‍

 വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവം; ബസ് ഉടമയും ഡ്രൈവറും അറസ്റ്റില്‍

കോഴിക്കോട്: മലാപ്പറമ്പില്‍ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ബസ് ഉടമയും ഡ്രൈവറും അറസ്റ്റില്‍. ബസ് ഡ്രൈവര്‍ അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അഖില്‍ കുമാറിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ബസ് ഉടമയ്ക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയത്. ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു.

വാഹനാപകടത്തില്‍ കക്കോട് സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ടാണ് ദമ്പതികള്‍ മരിച്ചത്. ബസിന് പിന്നില്‍ ഇടിച്ച സ്‌കൂട്ടറില്‍ മറ്റൊരു ബസ് വന്നിടിക്കുകയായിരുന്നു. മലാപ്പറമ്പിന് സമീപം വെങ്ങേരിയില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് തൊട്ടു പിന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ബസില്‍ ഇടിച്ചത്.

അപകടത്തില്‍ സ്‌കൂട്ടര്‍ തകര്‍ന്നു. ദമ്പതികള്‍ ബാലുശേരി ഭാഗത്തു നിന്നും കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂട്ടറിനൊപ്പം ഒരു ബൈക്കും രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ടിരുന്നു. എന്നാല്‍ ബൈക്ക് ഓടിച്ചയാള്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.