ഭോപ്പാല്‍: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ലിന് മധ്യപ്രദേശ് ഗവര്‍ണര്‍ അംഗീകാരം നല്‍കി. ബില്ല് നിയമമായാല്‍ ലൗ ജിഹാദ് അടക്കമുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് രണ്ടു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ കഠിന തടവും അമ്പതിനായിരം രൂപ പിഴയും ആയിരിക്കും ശിക്ഷ.
മധ്യപ്രദേശ് ധാര്‍മ്മിക് സ്വതന്ത്രത എന്ന പേരിലാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നത്. 1968ലെ പഴയ നിയമത്തിനെ അപ്പാടെ മാറ്റിയാണ് പുതിയ നിയമം നിലവില്‍ വരുന്നത്. ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയുടെ തെരഞ്ഞെടുപ്പ് വാഗ്ദ്ദാനങ്ങളിലൊന്നായിരുന്ന മതംമാറ്റ നിരോധന ബില്ല് അവതരിപ്പിക്കാനാണ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ അനുമതി നല്‍കിയത്.
പട്ടികജാതി വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവരേയും മറ്റ് വിഭാഗത്തില്‍പ്പെട്ടവരെയും സ്ത്രീകളേയും പ്രായപൂര്‍ത്തിയാകാത്ത വരേയും നിര്‍ബന്ധിതമായി മതം മാറ്റുന്നതും വിവാഹത്തിന്റെ പേരിൽ മതം മാറ്റുന്നതും നിയമം മൂലം നിരോധിക്കപ്പെടും.
തന്റെ പഴയ മതത്തിലേക്ക് മടങ്ങാനുള്ള ഒരാളുടെ അവകാശത്തെ നിയമം മൂലം പരിരക്ഷിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. ഉത്തര്‍പ്രദേശിലും, ഝാര്‍ഖണ്ഡിലും, ഛത്തീസ് ഗഢിലും ഹരിയാനയിലും ലൗ ജിഹാദിനെതിരെ നിയമം നിലവിലുണ്ട്.