ന്യൂഡൽഹി: പ്രമുഖ കോണ്‍ഗ്രസ് നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി (93) അന്തരിച്ചു. ഗാന്ധിനഗറിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നാല് തവണ ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന സോളങ്കി നരസിംഹറാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആയിരിക്കെ കേരളത്തിന്‍റെ ചുമതല വഹിച്ചിട്ടുണ്ട്.
1976ല്‍ ആണ് ആദ്യമായി മുഖ്യമന്ത്രി കസേരയിലെത്തിയത്. 1981ല്‍ അദ്ദേഹം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി.1985ല്‍ നടന്ന സംവരണ വിരുദ്ധ സമരത്തെ തുടര്‍ന്ന് രാജിവെച്ചെങ്കിലും 182 സീറ്റുകളില്‍ 149ഉം നേടി വൈകാതെ അധികാരത്തില്‍ തിരിച്ചെത്തി. ബോഫോഴ്സ് കേസിന്‍റെ സമയത്ത് സ്വീഡിഷ് സര്‍ക്കാരിനോട് അന്വേഷണം നിര്‍ത്താന്‍ സോളങ്കി ആവശ്യപ്പെട്ടതായി ആരോപണമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രമുഖരും സോളങ്കിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.