അബുജ: ക്രൈസ്തവർ ഏറ്റവും കൂടുതൽ ദുരിതങ്ങൾ ഏറ്റുവാങ്ങുന്ന രാജ്യമാണ് നൈജീരിയ. കഴിഞ്ഞ 14 വർഷങ്ങളിലായി നൈജീരിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക ഭീകര സംഘടനായ ബോക്കോഹറാം തീവ്രവാദികളാണ് ക്രൈസ്തവർക്കുനേൽ ആക്രമണങ്ങൾ നടത്തുന്നത്.
സുരക്ഷയുടെ അഭാവം നൈജീരിയയിലെ സഭയെ ദരിദ്രരാക്കുന്നു എന്ന റിപ്പോർട്ട് പുറത്ത്. തട്ടിക്കൊണ്ടുപോയ വൈദികരെയും സെമിനാരിക്കാരെയും രക്ഷിക്കാൻവേണ്ടി രാജ്യത്തിന്റെ വടക്കൻഭാഗത്തുമാത്രം 30 ദശലക്ഷത്തിലധികം രൂപ ചെലവഴിച്ചു എന്ന് നൈജീരിയയിലെ സോകോടോ രൂപതയുടെ ബിഷപ്പ് മാത്യു ഹസ്സൻ കുക്കാഹ് വെളിപ്പെടുത്തി.
പ്രദേശത്തെ വിവിധ മിലിഷ്യ ഗ്രൂപ്പുകളാൽ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികരെയും സെമിനാരിക്കാരെയും മറ്റ് അജപാലകരെയും രക്ഷപെടുത്തുന്നതിനാണ് പണത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതെന്ന് ബിഷപ്പ് മാത്യു ഹസ്സൻ കുക്കാഹ് പറയുന്നു. സൊകോട്ടോയിൽ ഞങ്ങൾക്ക് പലതും സംഭവിച്ചിട്ടുണ്ട്. പള്ളികൾ കത്തിച്ചു, ഡെബോറ ഇമ്മാനുവൽ കൊല്ലപ്പെട്ടു, കത്തീഡ്രൽ ദൈവാലയത്തിന് തീയിട്ടു. ഒരു സെമിനാരിക്കാരനെയും ഒരു വൈദികനെയും കൊലപ്പെടുത്തി. തട്ടിക്കൊണ്ടുപോകുന്നവരിൽനിന്ന് വൈദികരെ രക്ഷിക്കാൻ ഞങ്ങൾ 30 ദശലക്ഷത്തിലധികം നായരാ ചെലവഴിച്ചെന്ന് ബിഷപ്പ് പറഞ്ഞു.
പ്രശ്ന ബാധിതപ്രദേശത്തെ സാഹചര്യങ്ങളെ നേരിടാനുള്ള പിന്തുണയുടെ അഭാവത്തെക്കുറിച്ചും ബിഷപ്പ് അപലപിച്ചു. നമ്മളെല്ലാം ഒരു ശരീരത്തിന്റെ ഭാഗമാണ്. ഒരു ഭാഗം വേദനിക്കുമ്പോൾ ശരീരത്തിന്റെ ബാക്കി ഭാഗങ്ങളും വേദനിക്കുന്നു. എന്നാൽ വടക്കൻ നൈജീരിയയിൽ ഞങ്ങൾ ഒറ്റയ്ക്കാണ് വേദനിക്കുന്നത് എന്ന് തോന്നാറുണ്ട് വിവേചനരഹിതമായ ആക്രമണങ്ങൾ, മോചന ദ്രവ്യത്തിനുവേണ്ടി തട്ടിക്കൊണ്ടുപോകൽ, ചില സന്ദർഭങ്ങളിൽ കൊലപാതകങ്ങൾ എന്നിവ വ്യാപകമാണെന്നും ബിഷപ്പ് പറഞ്ഞു.