ലണ്ടൻ: ആ കുഞ്ഞു മാലാഖ നിയമ പോരാട്ടങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്ത് 24 മണിക്കൂർ പിന്നിടും മുമ്പ് എട്ടു മാസം മാത്രം പ്രായമായ ഇൻഡി ഗ്രിഗറി അമ്മയുടെ കൈകളിലിരുന്ന് യാത്രയായി. മകളുടെ ജീവൻ രക്ഷിക്കാനുള്ള മാതാപിതാക്കളുടെ തീവ്ര ശ്രമങ്ങൾ വിഫലമായി.
ഇൻഡിയെ ചികിത്സക്കായി ഇറ്റലിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ അവളുടെ മാതാപിതാക്കൾ നടത്തി വരികയായിരുന്നു. ശരീരത്തിലെ കോശങ്ങൾ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനെ തടയുന്ന ജനിതക അവസ്ഥയായ മൈറ്റോകോൺഡ്രിയൽ രോഗമാണ് ഇൻഡിക്ക് കണ്ടെത്തിയത്.
കുഞ്ഞിന്റെ മാതാപിതാക്കൾ കുഞ്ഞിനെ ചികിത്സക്കാനായി വത്തിക്കാനിലെ ബാംബിനോ ഗെസു ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസും കോടതികളും കുട്ടിയെ റോമിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞു. കുഞ്ഞിൻറെ പ്രായവും ആരോഗ്യ സ്ഥിതിയും പരിഗണിച്ചാണ് വിധിയെന്നാണ് എൻഎച്ച്എസും കോടതികളും വ്യക്തമാക്കിയത്. കുഞ്ഞിന് റോമിലെ സർക്കാർ പൗരത്വും നൽകി. ഇൻഡിക്ക് ഇറ്റാലിയൻ പൗരത്വം നൽകിയതായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി അറിയിച്ചിരുന്നു.
കുഞ്ഞിൻറെ ജീവൻ രക്ഷാ ഉപകരണങ്ങൾ വീട്ടിൽ വെച്ച് മാത്രമെ നീക്കം ചെയ്യാവൂ, ആശുപത്രിയിൽ വെച്ച് ഇത് പാടില്ലെന്ന അപേക്ഷയും അപ്പീൽ കോടതി വെള്ളിയാഴ്ച നിരസിച്ചു. ഈ തീരുമാനത്തിലുള്ള അമർഷവും വേദനയും കുഞ്ഞിൻറെ മാതാപിതാക്കൾ പങ്കുവെച്ചിരുന്നു.
കുഞ്ഞ് ഇൻഡി ഗ്രിഗറിയുടെ കുടുംബത്തെയും അച്ഛനെയും അമ്മയെയും താൻ ആശ്ലേഷിക്കുന്നതായും അവർക്ക് വേണ്ടിയും കുഞ്ഞിന് വേണ്ടിയും പ്രാർത്ഥിക്കുന്നതായും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഇൻഡിയുടെ മരണവാർത്ത പുറത്തുവന്നതോടെ സാധ്യമായതെല്ലാം ചെയ്‌തെന്ന് മെലോനി ട്വീറ്റ് ചെയ്തു.
ഒരിക്കലും വായിക്കാൻ താൽപര്യമില്ലാത്ത വാർത്തയാണ് അറിഞ്ഞതെന്ന് ഇറ്റലിയുടെ ഉപ പ്രധാനമന്ത്രി മാറ്റിയോ സാൽവിനിയും പ്രതികരിച്ചു. രാജ്യത്ത് ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും വിജയമായില്ലെന്ന് സാൽവിനി പറഞ്ഞു. എൻഎച്ച്എസും, യുകെ കോടതികളുമാണ് മകളുടെ ജീവിക്കാനുള്ള അവസരം തട്ടിത്തെറിപ്പിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു.
കൂടുതൽ വായനക്ക്
ബ്രിട്ടൺ ചികിത്സയും യാത്രയും നിഷേധിച്ച എട്ട് മാസം പ്രായമുള്ള കുഞ്ഞിന് പൗരത്വം നൽകി ഇറ്റലി; വത്തിക്കാനിലെ ബാംബിനോ ആശുപത്രിയിൽ കരുന്നിന്റെ ചികിത്സ തുടരും