രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം തുടങ്ങി

രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം തുടങ്ങി

പൂനെ: സെറം ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യ ഉൽപാദിപ്പിക്കുന്ന കോവിഡിനെതിരായ ഓക്സ്ഫഡ് കോവിഷീൽഡ്​ വാക്സിന്റെ വിതരണം തുടങ്ങി. കോവിഷീൽഡിന്റെ ആദ്യ ലോഡുകൾ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ശീതീകരിച്ച ട്രക്കുകളിൽ  പുറപ്പെട്ടു. പ്രത്യേക പൂജകൾക്ക് ശേഷമാണ് വാക്സിൻ ലോറികൾ പുലർച്ചെ വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെട്ടത്. പൂനെയില്‍ നിന്നും മൂന്ന് ദിവസത്തിനകം എല്ലാ ഹബുകളിലേക്കും വാക്സിന്‍ എത്തിക്കും. ഇന്നലെ സർക്കാർ കോവിഷീല്‍ഡിനായി പർച്ചേസ് ഓർഡർ നല്‍കിയിരുന്നു. വാക്സിന്‍ കുത്തിവെപ്പ് ശനിയാഴ്ച ആരംഭിക്കും. പൂനെയിൽ നിന്നും 10 വിമാനങ്ങളിലായി രാജ്യത്തെ 13 കേന്ദ്രങ്ങളിലേക്കാണ് വാക്സിൻ കൊണ്ടുപോകുന്നത്.

ഡൽഹി, കർണാൽ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ഹബുകളിലേക്ക് വാക്സിന്‍ എത്തിക്കും. എട്ടു പാസഞ്ചർ വിമാനങ്ങളും രണ്ട് കാർ​ഗോ വിമാനങ്ങളുമാണ് വാക്സിൻ വിതരണത്തിനായി ഉപയോ​ഗിക്കുന്നത്. 11 മില്യണ്‍ വാക്സിന്‍ ഒന്നിന് 200 രൂപ നിരക്കിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സർക്കാരിന് നല്‍കുക. 50 വയസിന് മുകളിലുളളവരും 50 വയസിന് താഴെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും അടങ്ങിയ 27 കോടി പേർക്ക് രണ്ടാം ഘട്ടത്തിലാണ് വാക്സിന്‍ നല്‍കുക.

ജനപ്രതിനിധികള്‍ക്ക് മുന്‍ഗണന ഇല്ല. ദുഷ്പ്രചാരണങ്ങള്‍ക്ക് തടയിടണം എന്നും ശാസ്ത്ര രംഗത്തെ വിദഗ്ധരുടെ തീരുമാനങ്ങള്‍ വിശ്വാസത്തില്‍ എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികള്‍, സേനാ വിഭാഗങ്ങള്‍ തുടങ്ങി പ്രഥമ പരിഗണനാ വിഭാഗത്തില്‍ വരുന്ന മൂന്ന് കോടി പേർക്ക് ആദ്യം ലഭിക്കും. പ്രഥമ പരിഗണനാ വിഭാഗത്തില്‍പെട്ടവർക്ക് വാക്സിന്‍ സൗജന്യമായി നല്‍കുമെന്നും ഈ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്നും പ്രധാനമന്ത്രി ഇന്നലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.