ഗ്വാളിയാര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ ഹിന്ദു മഹാസഭ തുടങ്ങിയ ലൈബ്രറി അടച്ചുപൂട്ടി. രണ്ട് ദിവസങ്ങള്‍ക്ക് മുൻപാണ് ഗോഡ്‌സെയുടെ പേരില്‍ മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഹിന്ദു മഹാസഭയുടെ ഓഫീസിൽ ലൈബ്രറി തുടങ്ങിയത്. എന്നാൽ ജില്ലാ ഭരണകൂടം ഇത് അടപ്പിക്കുകയായിരുന്നു.
ഗോഡ്സെ ഗ്യാന്‍ശാല എന്നായിരുന്നു ലൈബ്രറിയുടെ പേര്. ഇതിലൂടെ ഗോഡ്സെ യഥാര്‍ത്ഥ രാജ്യസ്നേഹിയെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കുക എന്നതായിരുന്നു തങ്ങളുടെ ലക്‌ഷ്യം എന്ന് ഹിന്ദു മഹാസഭാ വൈസ് പ്രസിഡന്‍റ് ജെയ്‍വീര്‍ ഭരദ്വാജ് പറഞ്ഞിരുന്നു. വിഭജനം തടയുന്നതില്‍ ഗാന്ധിജി പരാജയമായിരുന്നുവെന്നാണ് ഹിന്ദുമഹാസഭയുടെ നിലപാട്. ഗോഡ്സെയുടെ ജീവിതവും കാഴ്ചപ്പാടുകളും സംബന്ധിച്ച പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഉണ്ടായിരുന്നത്.
ലൈബ്രറിയിലെ പുസ്തകങ്ങളും ബാനറുകളും പോസ്റ്ററുകളുമെല്ലാം പോലീസ് പിടിച്ചെടുത്തു. ലൈബ്രറി തുടങ്ങിയതിന് ശേഷം നിരവധി പരാതികള്‍ ലഭിച്ചെന്ന് ഗ്വാളിയോര്‍ എസ്.പി അമിത് സംഗി പറഞ്ഞു. അക്രമങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് പ്രദേശത്ത് 144 പ്രഖ്യാപിച്ചിരുന്നു.