കൈവശ ഭൂമി ഉടമസ്ഥര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കണം: കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

കൈവശ ഭൂമി ഉടമസ്ഥര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കണം: കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

കാഞ്ഞിരപ്പള്ളി: ഈ മാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന 1980ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിലെ ഭേദഗതികള്‍ പ്രകാരം കൈവശ ഭൂമിക്ക് ഉപാധിരഹിത പട്ടയം നല്‍കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പുതിയ വനനിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ രേഖയില്‍ വനമായി കാണിച്ചിരിക്കുന്ന യഥാര്‍ത്ഥത്തില്‍ വനമല്ലാത്ത കൃഷിഭൂമി ഉള്‍പ്പെടെയുള്ള കൈവശ പ്രദേശം മുഴുവന്‍ ഇനി മുതല്‍ വനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടില്ല.

പട്ടയം ലഭിച്ചിട്ടില്ലാത്ത ഭൂമിയില്‍ നല്‍കിയിട്ടുള്ള കൈവശ രേഖകള്‍, നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്ക് നല്‍കിയിട്ടുള്ള കെട്ടിട നമ്പറുകള്‍, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ വനേതര ഭൂമിയുടെ തെളിവായി ഉപയോഗിക്കാന്‍ കഴിയും.

സംസ്ഥാന സര്‍ക്കാര്‍ മനസുവെച്ചാല്‍ നിലവില്‍ ഉടമസ്ഥാവകാശ രേഖ ലഭിക്കാതെ കൈവശം ലഭിച്ചിട്ടുള്ള ഭൂമികളില്‍ നിയമാനുസരണം വീടുകള്‍ നിര്‍മ്മിച്ചും കൃഷി ചെയ്തും മറ്റ് ഇതര ജീവനോപാധിയായി ഉപയോഗിച്ചുംവരുന്ന ലക്ഷക്കണക്കായ ജനങ്ങള്‍ക്ക് പുതിയ നിയമ ഭേദഗതി ഉപകാരപ്പെടും.

കൈവശ ഭൂമി ഉടമസ്ഥര്‍ക്ക് ഉപാധിരഹിത പട്ടയം ലഭ്യമാക്കുവാന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യവും അവസരവും സമയബന്ധിതമായി നിര്‍വ്വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.