ന്യൂഡൽഹി: കർഷകർ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിൽ സമരം ഒത്തുതീർപ്പിലെത്തിക്കാൻ കേന്ദ്ര സർക്കാരും കർഷകസംഘടനകളും തമ്മിലുള്ള ഒൻപതാംവട്ട ചർച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് വിജ്ഞാൻ ഭവനിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറും പിയൂഷ് ഗോയലും ചർച്ചകൾക്ക് നേതൃത്വം നൽക്കും. കഴിഞ്ഞ എട്ടുതവണ ചർച്ച നടത്തിയെങ്കിലും നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.
നിയമങ്ങൾക്കെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് രാജ്ഭവനുകളിലേക്ക് മാർച്ച് നടക്കും. രാഹുൽ ഗാന്ധിയും സമരത്തിൽ പങ്കെടുക്കും. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഈ മാസം അവസാനം അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് അറിയിച്ച് അന്നാ ഹസാരെ പ്രധാനമന്ത്രിക്ക് കത്തയച്ചു. അതേസമയം, കേരളത്തിൽ നിന്നുള്ള കർഷകസംഘം ജയ്പുരിൽ നിന്ന് രാജസ്ഥാൻ ഹരിയാന അതിർത്തിയായ ഷാജഹാൻ പുരിലേക്ക് മാർച്ച് തുടങ്ങി.