ന്യൂഡൽഹി: പാർലമെൻ്റ് ആക്രമണത്തിലെ മുഖ്യ സൂത്രധാരൻ ലളിത് ഝായുടെ കസ്റ്റഡി കാലാവധി അടുത്ത മാസം അഞ്ച് വരെ പട്യാല ഹൗസ് കോടതി നീട്ടി. അതിനിടെ കേസിലെ നീലം ആസാദിൻ്റെ മാതാപിതാകൾക്ക് എഫ്ഐആർ പകർപ്പ് നൽകണമെന്ന കോടതി ഉത്തരവിനെതിരെ ഡൽഹി പൊലിസ് ഹൈക്കോടതിയെ സമീപിച്ചു. എഫ്.ഐ.ആറിൻ്റെ പകർപ്പ് നൽകാൻ വിചാരണ കോടതി ആണ് ഉത്തരവിട്ടത്.
എന്നാൽ എഫ്.ഐ.ആർ പകർപ്പ് നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് ഡൽഹി പോലീസ് നിലപാട്. കേസിൽ അറസ്റ്റിലായ പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ തമ്മിൽ നടത്തിയ ആശയ വിനിമയം വീണ്ടെടുക്കാനുള്ള ശ്രമവും ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ പാർലമെൻ്റിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് സഭയിൽ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിന് കാരണം കോൺഗ്രസാണെന്ന ആരോപണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി.