ന്യൂഡൽഹി: കാനഡയിലെ ഗുണ്ട നേതാവ് ലഖ്ബീർ സിങ് ലാണ്ടയെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബബ്ബർ ഖൽസ ഇന്റർനാഷനൽ എന്ന സംഘടനയുടെ നേതാവാണ് ലഖ്ബീർ. യു.എ.പി.എ പ്രകാരമാണ് ഭീകരപട്ടിയിൽ ഉൾപ്പെടുത്തിയത്.
2021ൽ മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് നടന്ന റോക്കറ്റ് ആക്രമണത്തിൽ കുറ്റാരോപിതനാണ് ലഖ്ബീർ. 1989 ൽ പഞ്ചാബിൽ ജനിച്ച ഇദ്ദേഹം 2017ലാണ് കാനഡയിലേക്കു കടക്കുന്നത്. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുണ്ടാ നേതാവായ ഹർവീന്ദർ സിങ്ങുമായി ലഖ്ബീറിന് അടുത്ത ബന്ധമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു.
ഇതിന് പുറമെ പഞ്ചാബിൽ ഭീകരപ്രവർത്തനങ്ങൾക്കു സഹായം നൽകിയതായും ആരോപണമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താനായി സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും എത്തിച്ചുനൽകിയെന്നാണു മന്ത്രാലയം പറയുന്നത്.