സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ സൂര്യനെ തല്ലിക്കെടുത്തിയ അർദ്ധനഗ്നനായ ഫക്കീർ

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ സൂര്യനെ തല്ലിക്കെടുത്തിയ അർദ്ധനഗ്നനായ ഫക്കീർ

ഒക്‌ടോബർ 2, ഇന്ന് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജനനത്തെ അനുസ്മരിക്കുന്നു. ഈ വർഷം മഹാത്മാവിന്റെ 151-ാം ജന്മവാർഷികമാണ്. ബാപ്പു എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന,മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി 1869 ൽ ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ചു.സത്യം, അഹിംസ എന്നീ തത്വങ്ങളുടെ ശക്തമായ വക്താവായിരുന്നു അദ്ദേഹം.അഹിംസയിലൂന്നിയ പ്രതിഷേധങ്ങളിലൂടെ വൻശക്തികളെ കടപുഴക്കുവാൻ കഴിയും എന്ന് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ പ്രാവർത്തികമാക്കി .

'അർദ്ധനഗ്‌നനായ ഫക്കീർ ' എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ചർച്ച് ഹിൽ ഒരിക്കൽ അദ്ദേഹത്തെ വിളിച്ചു. ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ലെന്നായിരുന്നു മഹാനായ ഐന്‍സ്റ്റീന്റെ വാക്കുകള്‍. 

ആധുനിക മാനവികത പകച്ചു നിൽക്കുന്ന സ്വഭാവ വിശേഷം, ഒരു വലിയ ജനതയുടെ സ്വാതന്ത്ര്യയാഭിലാഷം ബലഹീനമായ സ്വന്തം തോളിലേറ്റി, അതിനു വേണ്ടിയുള്ള സഹന സമരത്തിന്റെ നീണ്ട വർഷങ്ങളിൽ രാഷ്ട്രത്തിനു പ്രചോദനാത്‌മകമായ നേതൃത്വം നൽകിയ ഭാരതത്തിന്റ രാഷ്ട്രപിതാവ്. ഭാരതത്തിന്റെ ആത്മാവ് അവളുടെ ഗ്രാമങ്ങളിലാണ് വസിക്കുന്നത് എന്നു തിരിച്ചറിഞ്ഞ മഹാത്മാവ്. മത, ജാതി വ്യവസ്ഥകളുടെ നൂലാ മാലകളിൽ കുരുങ്ങി കിടന്ന ഇന്ത്യൻ ജനതയെ സാഹോദര്യത്തിന്റെയും സഹവർതിത്ത്വത്തിന്റെയും പ്രശാന്തതയിലേക്കു നയിക്കാനും മതസൗഹാർദം ഊട്ടി ഉറപ്പിക്കുവാനുംവേണ്ടി ജീവത്യാഗം ചെയ്യേണ്ടി വന്ന മഹാത്യാഗി. അഹിംസകൊണ്ട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച മഹാവ്യക്തിത്വം. യേശുവിന്റെ മലയിലെ പ്രസംഗത്തിന്റെ ചൈതന്യം ജീവിതത്തിൽ പ്രാവർത്തികമാക്കിയ , അക്രൈസ്തവനായ, ക്രിസ്ത്യാനി .

ഈ ഗാന്ധിജയന്തി ദിനത്തിൽ ആ മഹാ വ്യക്തിത്വത്തിന്റെ മുൻപിൽ ആദരവോടെ, പ്രണാമം .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.