തെരുവ് വിളക്ക് പദ്ധതിക്കായി 278 ദശലക്ഷം ദിര്‍ഹത്തിന്റെ കരാര്‍ അനുവദിച്ച് ദുബായ് ആര്‍.ടി.എ

തെരുവ് വിളക്ക് പദ്ധതിക്കായി 278 ദശലക്ഷം ദിര്‍ഹത്തിന്റെ കരാര്‍ അനുവദിച്ച് ദുബായ് ആര്‍.ടി.എ

ദുബായ്: എമിറേറ്റിലെ 40 ജില്ലകളില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന തെരുവ് വിളക്ക് പദ്ധതിക്കായി 278 ദശലക്ഷം ദിര്‍ഹത്തിന്റെ കരാര്‍ അനുവദിച്ച് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ). സ്ട്രീറ്റ് ലൈറ്റിങ് പ്ലാന്‍ 2023-2026 ന്റെ ഭാഗമായാണ് തുക അനുവദിച്ചത്.

ദുബായുടെ നിലവിലുള്ള വികസനത്തിന് അനുസൃതമായി റോഡിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും നഗര വികസനത്തിന്റെയും ജനസംഖ്യാ വളര്‍ച്ചയുടെയും ആവശ്യങ്ങള്‍ നിറവേറ്റാനും ലക്ഷ്യമിടുന്നതാണു പദ്ധതി.

ആര്‍.ടി.എയുടെ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ചെയര്‍മാനുമായ മതര്‍ അല്‍ തായറാണ് 2023-2026 ലെ സ്ട്രീറ്റ് ലൈറ്റിങ് പ്ലാന്‍ പ്രഖ്യാപിച്ചത്.



വാഹനങ്ങളും കാല്‍നടയാത്രക്കാരും ഉള്‍പ്പെടെ എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രദേശങ്ങളിലെ താമസക്കാരുടെയും സന്ദര്‍ശകരുടെയും ക്ഷേമത്തിനും സംതൃപ്തിക്കും ഊന്നല്‍ നല്‍കിയാണ് ഈ സംരംഭം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

യുഎഇയുടെ കാലാവസ്ഥാ സാഹചര്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഏറ്റവും നൂതനവും സുസ്ഥിരവുമായ ലൈറ്റിങ് സാങ്കേതികവിദ്യയാണ് ഈ പദ്ധതിയില്‍ ഉപയോഗിക്കുന്നത്. ഈ നൂതന ലൈറ്റിങ് സംവിധാനങ്ങള്‍ എല്‍.ല്‍.ഡി സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇത് പരമ്പരാഗത ലൈറ്റിങ് യൂണിറ്റുകളെ അപേക്ഷിച്ച് ഊര്‍ജ്ജ ഉപഭോഗത്തില്‍ 55% കുറവും ആയുസില്‍ 173% വര്‍ദ്ധനവും വാഗ്ദാനം ചെയ്യുന്നു. ഇടയ്ക്കിടെ വിളക്ക് മാറ്റിസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുകയും അറ്റകുറ്റപ്പണികളും പ്രവര്‍ത്തന ചെലവുകളും കുറയ്ക്കുകയും ചെയ്യുന്നു - മതര്‍ അല്‍ തായര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.