'രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ക്രൈസ്തവരും മുസ്ലീങ്ങളും പ്രത്യേക പ്രാര്‍ഥന നടത്തണം': നിര്‍ദേശവുമായി അസം മുഖ്യമന്ത്രി

'രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ക്രൈസ്തവരും മുസ്ലീങ്ങളും പ്രത്യേക പ്രാര്‍ഥന നടത്തണം': നിര്‍ദേശവുമായി  അസം മുഖ്യമന്ത്രി

ഗുവാഹത്തി: അയോധ്യയില്‍ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് ക്രൈസ്തവരും മുസ്ലീങ്ങളും പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന നിര്‍ദേശവുമായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ. രാമക്ഷേത്രത്തിലെ മഹാഭിഷേക ചടങ്ങ് ഹിന്ദുക്കളുടെ മാത്രം വിജയമല്ല, ഇന്ത്യന്‍ നാഗരികതയുടെ വിജയമാണെന്നും ഹിമന്ത് അവകാശപ്പെട്ടു.

'എല്ലാ ജാതിയിലും സമുദായത്തിലും പെട്ട ആളുകളും സമാധാനത്തോടെ ജീവിക്കാനായി രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് മുസ്ലീങ്ങളോടും ക്രിസ്ത്യാനികളോടും പ്രത്യേക പ്രാര്‍ഥനകള്‍ സംഘടിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഇത് ഹിന്ദുക്കളുടെ വിജയമല്ല, ഇന്ത്യന്‍ നാഗരികതയുടെ വിജയമാണ്'- അസം മുഖ്യമന്ത്രി പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് മുസ്ലീങ്ങള്‍ ദര്‍ഗകളിലും മദ്രസകളിലും ജയ് ശ്രീറാം വിളിക്കണമെന്ന ആവശ്യവുമായി നേരത്തെ ആര്‍എസ്എസ് നേതാവ് രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ഇന്ദ്രേഷ് കുമാറാണ് ഇത്തരമൊരു ആഹ്വാനം നടത്തിയത്.

ജനുവരി 22ന് എല്ലാ ജനങ്ങളും സ്വന്തം വീടുകളില്‍ ദീപങ്ങള്‍ തെളിയിക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള 1,200 ദര്‍ഗകളിലും പള്ളികളിലും ദീപം തെളിയിക്കുമെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേരത്തെ പറഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.